അദ്ധ്യായം 2
ബാല്യകാലസ്മരണകള്‍

കാരൂര്‍ കൊച്ചുകുഞ്ഞിന് പത്ത് മക്കളായിരുന്നു. അഞ്ച് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളും. അതില്‍ നാലാമനാണ് എന്റെ അച്ഛന്‍ ശമുവേല്‍. കറുത്തനിറം. കഠിനാദ്ധ്വാനിയും അവിടുത്തെ പ്രമുഖ കര്‍ഷകനും കോപിഷ്ഠനുമാണ്. അമ്മ, കടമ്പനാട് ഭൂതക്കുഴിക്കടുത്തുള്ള തെങ്ങുംപിള്ളില്‍ വര്‍ഗ്ഗീസ് വാധ്യാരുടെ മകള്‍ റേച്ചലിന് നല്ല വെളുത്ത നിറവും കാണാന്‍ സുന്ദരിയും സ്‌നേഹസമ്പന്നയും ഈശ്വരഭയമുള്ളവളുമായിരുന്നു. സന്ധ്യയായിക്കഴിഞ്ഞാല്‍ തെക്കേ അറ്റത്തെ മുറി തൂത്തുവാരിയിട്ട് വെള്ളം തളിച്ച് ഹിന്ദുകുടുംബങ്ങളിലേതുപോലെ വിളക്കു കത്തിച്ച് പ്രാര്‍ത്ഥിക്കും. അമ്മയ്ക്ക് അച്ഛനെ ഭയമായിരുന്നു. മിക്ക ദിവസങ്ങളിലും വീട്ടില്‍ ജോലിക്കാര്‍ കാണും. അവര്‍ക്ക് പത്ത് മണിക്ക് കഞ്ഞി, ഉച്ച ഭക്ഷണം, വൈകിട്ട് കാപ്പി, വീട്ടിലുള്ളവര്‍ക്ക് ഭക്ഷണം, സ്ത്രീകളടക്കമുള്ള പണിക്കാര്‍ക്ക് ഭക്ഷണം ഇതെല്ലാം അമ്മയുടെ ചുമലിലായിരുന്നു. സമയത്ത് ഭക്ഷണം കൊടുത്തില്ലെങ്കില്‍ അച്ഛന്റെ സ്വഭാവം മാറും. ദേഷ്യം മൂത്താല്‍ അടിയും കൊടുക്കും. ഇതിനിടയില്‍ കുട്ടികള്‍ക്ക് ഉച്ചയ്ക്കുള്ള പൊതിയും കൊടുത്തു വിടണം.

എനിക്ക് ഒന്നാം ക്ലാസുമുതല്‍ ചുമതലയുണ്ടായിരുന്നു. അന്നത്തെ പ്രധാന ജോലി പശുക്കള്‍ക്ക് പുല്ലുപറിക്കലായിരുന്നു. ചാരുംമൂട് സെന്റ് മേരീസ് എല്‍ പി സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. സ്‌കൂളില്‍ കളിക്കാന്‍ ലഭിക്കുന്ന സമയം വളരെ സന്തോഷമായിരുന്നു. സ്‌കൂളില്‍ കഞ്ഞിയും പയറും കഴിക്കാന്‍ കിട്ടുമായിരുന്നു. രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എന്റെ മുന്നിലെ ബഞ്ചില്‍ ഇരുന്ന ഒരു പെണ്‍കുട്ടി ധരിച്ചിരുന്ന ഉടുപ്പിന്റെ പിറകിലെ കെട്ട് ഞാനഴിച്ചത്. അവള്‍ മുന്നിലേക്ക് നോക്കിയിരുന്നതിനാല്‍ പിറകിലിരിക്കുന്ന എനിക്ക് അതഴിക്കാന്‍ എളുപ്പമായിരുന്നു. അവളറിയാതെ അഴിച്ചതാണെങ്കിലും ടീച്ചര്‍ അതുകണ്ട് ശിക്ഷയായി എന്നെ ബഞ്ചില്‍ നിര്‍ത്തി. ആ ടീച്ചര്‍ പോകുന്നവരെ ഞാന്‍ നിന്നു. മറ്റു കുട്ടികള്‍ എന്നെ നോക്കി ചിരിച്ചു. കൂടുതല്‍ കളിയാക്കിയവര്‍ക്കു പുറത്തിറങ്ങിയപ്പോള്‍ ഇടി കൊടുത്തു. ചിലര്‍ ഇടി കൊള്ളുമെന്ന് വിചാരിച്ച് ക്ലാസ്സില്‍ ഓടിക്കയറി.

1955-1975 കാലയളവ് നാട്ടിലെങ്ങും ദാരിദ്ര്യവും പട്ടിണിയുമായിരുന്നു. കൃഷിഭൂമി അധികമില്ലാത്തവര്‍ക്ക് ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. ആ ദാരിദ്ര്യം ഞാന്‍ നേരില്‍ കാണുന്നത് വീട്ടില്‍ കപ്പ പറിക്കുന്ന ദിവസങ്ങളില്‍ ആയിരുന്നു കുട്ടികളും പ്രായമായവരും വഴിയില്‍ വന്ന് വില്പനയ്ക്ക് കൊള്ളാത്ത ചെറിയ കപ്പകള്‍ക്കായി കുട്ടയുമായി കാത്തു നിന്നിരുന്നു. റോഡില്‍ രണ്ടുമൂന്ന് കാളവണ്ടികള്‍ നിരന്നു നില്ക്കും. കാളകളെ അടുത്തുള്ള പുരയിടത്തില്‍ പുല്ലുതിന്നാനായി കെട്ടിയിടും. കപ്പ പിഴുതവര്‍ കാളവണ്ടിയില്‍ ചുമന്നിടും. കാളവണ്ടികള്‍ പോയിക്കഴിയുമ്പോള്‍ കപ്പയ്ക്ക് വന്നവര്‍ നിരയായി നില്ക്കും. അച്ഛനും മറ്റും അവരുടെ കുട്ട നിറയെ വലിയ കുട്ടയെങ്കില്‍ കുറച്ചും ചാക്കിലുമൊക്കെയായി പൊടിക്കപ്പകള്‍ കൊടുത്തുവിടും. ജോലി കൂടുതലുള്ള ദിവസങ്ങളില്‍ സ്‌കൂളില്‍ പോകാന്‍ അനുവാദമില്ല. കപ്പ പിഴുന്ന ദിവസം എന്റെ പ്രധാന ജോലി കപ്പക്കമ്പുകള്‍ പെറുക്കിയെടുത്ത് ഏതെങ്കിലും മരത്തിന്റെ ചുവട്ടില്‍ കൂട്ടി വയ്ക്കുകയാണ്. എന്റെ ഒപ്പം മാധവനുമുണ്ട്. മാധവന്റെ അച്ഛനും ഇവിടുത്തെ ജോലിക്കാരനായിരുന്നു. മാധവന് എല്ലാ ദിവസവും വീട്ടില്‍ ജോലിയുണ്ട്. മാധവന്റെ അമ്മ തെക്കേതില്‍ പാര്‍വ്വതി ഭക്ഷണം തയ്യാറാക്കുന്നതിനു മിക്കദിവസവും വീട്ടിലുണ്ട്. വേവിക്കാന്‍ ചക്കച്ചുള പിഴുതെടുക്കുന്നതില്‍ ഞാനും സഹായിക്കാറുണ്ട്. വീടിന്റെ അകവും പുറവും ചാണകംകൊണ്ട് മെഴുകിയതാണ്. വീട് വെട്ടുകല്ലു കെട്ടിയതും.

എനിക്ക് പ്രായം കൂടുന്തോറും പണിയും കൂടി. പശു, കാള, ആട് എന്നിവയ്ക്ക് ഭക്ഷണമൊരുക്കണം. അതിനായി പുല്ല് പറിക്കണം. അല്ലെങ്കില്‍ ചെത്തിക്കൊടുക്കണം. ആടുകളെ മാടാനപൊയ്കയില്‍ കൊണ്ടുപോയി തീറ്റണം. പ്ലാവിലകള്‍ വെട്ടി കൊടുക്കണം. ചെറിയ തെങ്ങിനും, കപ്പയ്ക്കും വെള്ളമൊഴിക്കണം. ആ വെള്ളം തലയില്‍ വച്ച് കുടത്തില്‍ ചുമന്ന് കൊണ്ടുവരുന്നത് ദൂരെയുള്ള കിണറുകളില്‍ നിന്നാണ്. വീട്ടില്‍ കിണര്‍ ഉണ്ടെങ്കിലും മഴക്കാലത്തു മാത്രമേ വെള്ളം കാണാറുള്ളൂ. രാവിലെ എഴുന്നേറ്റാല്‍ തൊഴുത്തിലുള്ള കാള, പശു, ആടുകളുടെ ചാണകം വാരി കൃഷിക്കും തെങ്ങിനുമിടണം. ഒപ്പം ചാണകപ്പുരയിലും. കാളയ്ക്കും പശുവിനുമുള്ള ഭക്ഷണം വേവിച്ച് വയ്ക്കണം. അതു കൊടുക്കണം, പറങ്കിമാവുകളില്‍ കയറി പറങ്കിയണ്ടിയും കുരുമുളകു വിളവായിട്ടുണ്ടെങ്കില്‍ അതും പറിച്ചെടുക്കണം. അവധി ദിവസങ്ങളില്‍ കാലികളെ കുളിപ്പിക്കണം. കാളകളെ കുളിപ്പിക്കുന്നതില്‍ അതോടിക്കുന്ന മാധവന്‍ ചേട്ടനും എന്നെ സഹായിച്ചു.

കണ്ടത്തില്‍ പണിക്കാരുള്ള ദിവസങ്ങളിലും ഞാന്‍ സ്‌കൂളില്‍ പോകാറില്ല. വീട്ടില്‍ നിന്നുള്ള വളം, ചാണകപ്പൊടിയൊക്കെ കിഴക്കേക്കരയിലുള്ള പാടത്ത് ചുമന്നുകൊണ്ട് എത്തിക്കും. വെറുതെ നില്ക്കാന്‍ അനുവദിക്കില്ല. സ്ത്രീകള്‍ക്കൊപ്പം നിന്ന് നെല്‍ക്കതിരുകള്‍ക്ക് അടുത്തുള്ള കളകള്‍ പറിച്ചെടുക്കും. ആ കളകള്‍ വലിയ കൊട്ടയിലും ചാക്കിലുമാക്കി വീട്ടില്‍ മൃഗങ്ങള്‍ക്ക് കൊടുക്കാന്‍ ചുമന്നുകൊണ്ടുവരും.
അമ്മ പറയുന്ന പ്ലാവില്‍ കയറി ചക്ക ഇട്ടുകൊടുത്തിട്ടാണ് സ്‌കൂളില്‍ പോകുന്നത്. അമ്മയ്ക്ക് വൈകുന്നേരങ്ങളില്‍ ഞാന്‍ മീന്‍ കറിക്കും മറ്റും അരകല്ലില്‍ അരച്ചുകൊടുത്തിട്ടുണ്ട്. പകല്‍ മറ്റുസ്ത്രീകളാണ് അമ്മയെ സഹായിച്ചിരുന്നത്. താമരക്കുളം ചന്തയുള്ളത് ചൊവ്വ, വെള്ളി ദിവസങ്ങളിലാണ്. ആ ദിവസങ്ങളില്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ അവിടെ വില്ക്കാന്‍ കാണും. തേങ്ങ, കുരുമുളക്, നെല്ല്, വാഴക്കുല, ഏത്തക്കുല, ഇഞ്ചി, ചേമ്പ്, ചേന, പഴുത്ത ചക്ക അങ്ങനെ പലതും. കാളവണ്ടിയിലാണ് മിക്കതും കൊണ്ടുപോകുന്നത്. കുരുമുളക് തലേദിവസം ചവിട്ടിമെതിച്ച് ചാക്കിലാക്കി വയ്‌ക്കേണ്ടതുണ്ട്. അത് എന്റെ ജോലിയാണ്. പലപ്പോഴും രാത്രി പന്ത്രണ്ട് മണിയായാലും മെതി തീരില്ല. മറ്റുള്ളവരൊക്കെ നല്ല ഉറക്കത്തിലായിരിക്കും. അച്ഛന്റെ കൂര്‍ക്കംവലിയും കേള്‍ക്കും. എന്നോടൊപ്പം ഉറങ്ങാതെയുള്ള ആള്‍ വീട്ടിലെ നായ ആണ്. ഇതിനിടയില്‍ വീടിന് പടിഞ്ഞാറുവശം അവന്റെ പ്രകമ്പനം കൊള്ളിക്കുന്ന കുര കേള്‍ക്കാം. അതിനെ വെല്ലുവിളിക്കാനെന്നപോലെ മാടാനപൊയ്കയില്‍ നിന്നുള്ള കാടന്റെ ഓരിയിടലും ഉച്ചത്തില്‍ കേള്‍ക്കാം.

വീടും ചന്തയുമായി രണ്ട് മൈല്‍ ദൂരമുണ്ട്. രാവിലെ അഞ്ചുമണിക്ക് മുമ്പ് തന്നെ ചന്തയിലേക്ക് യാത്ര തിരിക്കും. മാധവന്‍ചേട്ടന്‍ കാളവണ്ടി തെളിക്കും. അച്ഛനും മുന്നിലിരിക്കും. ഞാന്‍ മുന്നിലെ കാളകളെപ്പോലെ പിറകില്‍ വണ്ടിക്കൊപ്പം നടക്കും. കാളവണ്ടിയുടെ അടിയില്‍ മണ്ണെണ്ണയില്‍ കത്തുന്ന ഗ്ലാസുള്ള റാന്തല്‍വിളക്ക് കത്തിക്കൊണ്ടിരിക്കും. കാളവണ്ടിയില്‍ നിറയെ കൊണ്ടുപോകാന്‍ സാധനമില്ലെങ്കില്‍ വാഴക്കുലയും , ഇഞ്ചിയും പഴുത്ത ചക്കയുമൊക്കെ ഞാനാണ് ചുമന്നുകൊണ്ട് വരുന്നത്. അന്ന് കായംകുളം ഓയൂര്‍ ബസ്സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് എപ്പോഴുമില്ല. ഒരു ദിവസം രണ്ടുപ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും പോകും. അന്ന് കാറുകള്‍ ആര്‍ക്കുമില്ല. സൈക്കിള്‍ ഉള്ളവരും കുറവായിരുന്നു. ഞാന്‍ സൈക്കില്‍ ഒന്നും രണ്ടും മണിക്കൂര്‍ വാടകയ്ക്ക് എടുത്തിരുന്നത് ചാരുംമൂട്ടിലെ ജമാലില്‍ നിന്നായിരുന്നു. ആ ദിവസങ്ങളില്‍ വൈദ്യുതി ഒരു വീട്ടിലുമില്ല. എല്ലാവരും മണ്ണെണ്ണ വിളക്കിനുമുമ്പിലിരുന്നാണ് പഠിത്തം.

ചന്തയില്‍ സാധനങ്ങള്‍ വിറ്റുകഴിഞ്ഞാല്‍ പിന്നീട് പോകുന്നത് മീന്‍ വില്ക്കുന്നിടത്തേക്കാണ്. അച്ഛന്‍ ധാരാളം നല്ല മീന്‍ വാങ്ങി ഏല്പിക്കും. ഒപ്പം ചെറു ഉള്ളിയും. വീട്ടില്‍ ഇല്ലാത്ത പച്ചക്കറി സാധനങ്ങളും വാങ്ങും. എനിക്കും മാധവന്‍ ചേട്ടനും പുട്ടും കടലയും വാങ്ങിത്തരും. മാധവന്‍ചേട്ടന്‍ കാളവണ്ടിയില്‍ തേങ്ങയുമായി കായംകുളത്തേക്ക് പോകും. അച്ഛനും അതില്‍ കയറി ചാരുംമൂട്ടിലിറങ്ങും. അവര്‍ വരുന്നത് വൈകുന്നത് കൊണ്ടായിരിക്കും വാങ്ങിയതെല്ലാം അച്ഛന്‍ എന്റെ തലയില്‍ വച്ചുതരുന്നത്. അത് ചുമന്ന് വീട്ടിലെത്തിക്കും. അതുവഴി പോകുന്നവരുടെ സഹായത്താല്‍ തലയില്‍ നിന്ന് ഭാരം ഇറക്കിവയ്ക്കും. അത് കഴുത്ത വേദനിച്ചിട്ടൊന്നുമല്ല. ചന്തയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങളില്‍ കരിമ്പിന്‍നീര് വറ്റിച്ച ശര്‍ക്കരയുണ്ട്. വയലോരത്ത് ആരും കാണാതെ അതല്പം അകത്താക്കും. വീണ്ടും ഭാരമെടുത്ത് നടക്കും. വീട്ടില്‍ എത്തുന്നതുവരെ ശര്‍ക്കരയുടെ മധുരം നില്‍ക്കും. കരിമ്പിന്‍ പാടങ്ങള്‍ പലയിടത്തുമുണ്ട്. എല്ലാ ദിവസവും സൂര്യന്‍ ഉദിക്കുന്നതിന് മുമ്പെ അച്ഛന്‍ എന്നെ വിളിച്ചുണര്‍ത്തും. അച്ഛനും അതിരാവിലെ എഴുന്നേല്‍ക്കുന്ന രീതിയാണ്.

എന്നെ വിളിച്ചുണര്‍ത്തുന്നത് പറങ്കിമാവിന്‍ചുവട്ടില്‍ പോയി രാത്രി വവ്വാല്‍ ചവച്ചിടുന്ന പറങ്കിയണ്ടി പെറുക്കാനാണ്. അപ്പോള്‍ ആകെ വെറുപ്പാണ്. കണ്‍പോളകള്‍പോലും ശരിക്ക് തുറക്കാറില്ല. ചാക്കുമായി പുറത്തിറങ്ങുമ്പോള്‍ ഇരുള്‍ മാറിയിരിക്കില്ല. എങ്ങും നിശബ്ദതയുണ്ടെങ്കിലും ഏതോ കിളികള്‍ ശബ്ദമുയര്‍ത്തുന്നത് കേള്‍ക്കാം. എന്നോടൊപ്പം വീട്ടിലെ നായയും വരും. മരമൂട്ടില്‍ ചെന്ന് നോക്കിയാല്‍ പറങ്കിയണ്ടിയൊന്നും ഇരുട്ടുമൂലം കാണാന്‍ കഴിയില്ല. ഒരനാഥക്കുട്ടിയെപ്പോലെ മരച്ചുവട്ടിലിരുന്ന് ഉറങ്ങും. ഇരിക്കുന്ന മരത്തിന്റെ കൊമ്പുകളിലിരുന്ന് വവ്വാലോ മറ്റ് കിളികളോ ശബ്ദമുണ്ടാക്കുമ്പോഴാണ് കണ്ണ് തുറക്കുന്നത്. അപ്പോഴേയ്ക്കും നേരം വെളുത്തുകഴിയും.

കാരൂര്‍ സോമന്‍ ഹൈസ്കൂള്‍ പഠന കാലത്ത് ബാഡ്മിന്ടന്‍ ടൂര്‍ണമെന്റില്‍ ലഭിച്ച ട്രോഫിയുമായി

വളരെ ധൃതിപ്പെട്ട് പറങ്കിയണ്ടികള്‍ ചാക്കിലാക്കും. വീടിന്റെ മൂന്നതിരുകളിലും ധാരാളം പറങ്കിമാവുകള്‍ നിരനിരയായുണ്ടായിരുന്നു. ഒരു പറങ്കിമാവില്‍ തേനീച്ചക്കൂടുണ്ട്. അത് കുത്തുമെന്ന് ഭയന്ന് അതില്‍ കയറി പറങ്കിയണ്ടി പറിക്കാറില്ല. പെറുക്കാറുമില്ല. എല്ലാ മരച്ചുവട്ടിലും പോയി വരുമ്പോഴേയ്ക്കും ഒരു മണിക്കൂര്‍ കഴിഞ്ഞിരിക്കും. ഇതിനിടയില്‍ അച്ഛന്‍ വരിക്കോലിമുക്കില്‍ പോയി ചായ കുടിച്ചുവരും. അതിനകം ജ്യേഷ്ഠന്‍ ജോണിന്റെ ഭാര്യ ഓയൂര്‍ക്കാരിയും അമ്മയും ഉണര്‍ന്നു കഴിഞ്ഞിരിക്കും. അനുജന്മാര്‍ കുഞ്ഞുമോനും ബാബുവും ഉറക്കത്തിലായിരിക്കും.
ജ്യേഷ്ഠന്‍ ജോണിന് വരിക്കോലിമുക്കില്‍ ചായക്കടയുണ്ട്. ഓയൂര്‍ക്കാരിക്ക് മൂന്ന് മക്കളാണ്. അവരുമായി ജ്യേഷ്ഠന്‍ രസത്തിലല്ല. അതിന്റെ കാരണങ്ങള്‍ പലതാണ്. ജ്യേഷ്ഠനോട് അമ്മയ്ക്ക് നല്ല വാത്സല്യമായിരുന്നു. അതിനാല്‍ എന്ത് തെറ്റ് ചെയ്താലും കണ്ണടയ്ക്കും. നിത്യവും കള്ളു കുടിക്കും. കടയിലേക്കുള്ള വിറക് എത്തിക്കുക എന്റെ ജോലിയാണ്. തെങ്ങുകള്‍ ധാരാളമുള്ളതിനാല്‍ അതില്‍ കയറി കൊതുമ്പും ഓലയുമൊക്കെയെടുക്കും. മറ്റു വിറകുകള്‍ എല്ലാം കൂട്ടികെട്ടി തലയില്‍ വച്ച് കടയിലെത്തിക്കും. ചെന്നു കഴിഞ്ഞാല്‍ വരിക്കോലി കിണറ്റില്‍ നിന്ന് വെള്ളം കോരി വലിയ പാത്രങ്ങളില്‍ നിറയ്ക്കണം. വൈകുന്നേരങ്ങളില്‍ അരിയും ഉഴുന്നും കല്ലിലാട്ടികൊടുക്കണം. പകല്‍ വീട്ടിലുണ്ടെങ്കില്‍ ഉച്ചയ്ക്ക് മുമ്പേ ചെന്ന് പരിപ്പുവടയ്ക്കുള്ള പരിപ്പ് അരച്ചുകൊടുക്കണം. കടയില്‍ തീ എരിക്കാനായി ദൂരെ സ്ഥലങ്ങളിലുള്ള മരങ്ങള്‍ വിലയ്‌ക്കെടുക്കും. അത് വെട്ടി കഷണങ്ങളാക്കി ചുമന്നുകൊണ്ടുവരുന്നത് എന്റെ ജോലിയാണ്. എന്നോടൊപ്പം അത് ചുമന്നിട്ടുള്ളത് മാധവന്റെ അനുജന്‍ കുഞ്ഞൂഞ്ഞാണ്.

തടി ചുമക്കുന്നതിനിടയില്‍ ക്ഷീണിച്ച് തടിയും ഞാനും വഴിയില്‍ വീണിട്ടുണ്ട്. കുഞ്ഞൂഞ്ഞ് സഹായത്തിനായി വരും. കുഞ്ഞൂഞ്ഞിന് എന്നേക്കാള്‍ പത്തുവയസ് കൂടുതലുണ്ട്. കുഞ്ഞൂഞ്ഞ് കുറ്റപ്പെടുത്തി പറയും ”പിള്ളേര്‍ക്കുള്ള പണിയാണോ ഇത്” ഞാന്‍ കടയിലെ ജോലി ചെയ്തില്ലെങ്കില്‍ അവിടെ നിന്ന് ഒന്നും കിട്ടില്ല. അതാണ് അവസ്ഥ. വീട്ടിലെ പണികള്‍ തീര്‍ത്തില്ലെങ്കില്‍ പട്ടിണിയാണ് മിച്ചം. അമ്മയ്ക്ക് കര്‍ശന നിര്‍ദ്ദേശമുണ്ട് ജോലി ചെയ്യാത്തവന് ഭക്ഷണം കൊടുക്കരുത്. കൊടുത്താല്‍ നിനക്കായിരിക്കും ചവിട്ടു കിട്ടുക. എനിക്ക് വേണ്ടി അമ്മ പലവട്ടം തല്ല് വാങ്ങിയിട്ടുണ്ട്. അതോടെ അമ്മ എന്റെ കാര്യത്തില്‍ ഇടപെടാറില്ല.

അരി അരയ്ക്കുന്നതിലും വെള്ളം കോരുന്നതിലുമൊക്കെ എന്നോടൊപ്പമുണ്ടായിരുന്ന വാരിക്കോലിലെ രാമചന്ദ്രന്‍ നായരാണ് നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്നെ ട്രെയിന്‍ കാണാന്‍ കൊണ്ടുപോയത്. അവന്റെ അമ്മയുടെ സ്ഥലം ഓച്ചിറയാണ്. ആദ്യമായി ഓച്ചിറയില്‍ നിന്ന് കായംകുളത്തേക്കായിരുന്നു എന്റെ ട്രെയിന്‍യാത്ര. ട്രെയിന്‍ കാണാനും അതില്‍ കയറാനുമുള്ള ഭാഗ്യം അങ്ങനെയുണ്ടായി. അന്നത്തെ ട്രെയിന്‍ കണ്ട ആഹ്ലാദം ഇന്നും മനസ്സില്‍ നിന്ന് മായ്ക്കാനേ പറ്റുന്നില്ല. ജ്യേഷ്ഠന്‍ ചാരുംമൂട്ടില്‍ പള്ളിക്കടയില്‍ ചായക്കടനടത്തിയപ്പോഴും ഞാനും കുഞ്ഞൂഞ്ഞൂമാണ് അവിടുത്തെ ജോലികള്‍ ചെയ്തത്. പള്ളിയുടെ തെക്കുഭാഗത്തുള്ള കിണറ്റില്‍ നിന്ന് വെള്ളം കോരി കുട്ടകത്തില്‍ നിറച്ച് നീളമുള്ള ഒലക്ക രണ്ടു ഭാഗത്ത് കെട്ടി ഞാനും കുഞ്ഞൂഞ്ഞുമാണ് കടയില്‍ ചുമന്നുകൊണ്ട് വന്നിരുന്നത്.
സെന്റ് മേരീസ് സ്‌കൂളില്‍ നാലാം ക്ലാസുവരെയെത്തിയത് രണ്ടു വര്‍ഷം തോറ്റതിന് ശേഷമാണ്. തോല്‍വിക്കുള്ള പ്രധാനകാരണം ഹാജര്‍നില മോശം. എന്റെ സ്വഭാവവും മോശം.

കുട്ടികളെ ഉപദ്രവിക്കുന്നതില്‍ അവിടുത്തെ കന്യസ്ത്രീ ഹെഡ്മിസ്ട്രസ് അടി തന്നു ക്ലാസ്സില്‍ നിന്ന് ഇറക്കിവിട്ടുണ്ട്. ഇറക്കിവിടുന്നതുകൊണ്ട് മുറ്റത്തുള്ള ഒരു മരത്തില്‍ കയറി അതില്‍ നിന്ന് കായ്കള്‍ പറിച്ചു തിന്നാന്‍ കഴിഞ്ഞു. അതിന് പടിഞ്ഞാറാണ് കന്യാസ്ത്രീ മഠം. അവിടുത്തേ മരത്തില്‍ നല്ല പേരയ്ക്കയുണ്ട്. അതില്‍ കയറാനായി മതിലിനുള്ളില്‍ ചെല്ലുമ്പോഴാണ് വെളുത്ത നിറമുള്ള കുതിരയെപ്പോലെയുള്ള നായ എന്റെ നേര്‍ക്ക് കുരച്ചുകൊണ്ടു വന്നത്. നാട്ടില്‍ അതുപോലൊരു നായ് ഉണ്ടായിരുന്നില്ല. എന്റെ വീട്ടിലെ നായാണ് കേമന്‍ എന്നായിരുന്നു എന്റെ ധാരണ. മഠത്തിലെ നായ് കുതിരയെപ്പോലെ വരുന്നത് കണ്ട് അടുത്തുള്ള തെങ്ങില്‍ കയറി രക്ഷപ്പെട്ടു. അത് എന്നെ നോക്കി കുരച്ചു. അപ്പോള്‍ മറ്റൊരു നായയും കന്യാസ്ത്രീകളും അവിടേക്ക വന്ന് എന്നെ രക്ഷപ്പെടുത്തി.

നാളെ : സ്കൂളിലെ നോട്ടപ്പുള്ളി

Also read : കഥാകാരന്റെ കനല്‍വഴികള്‍ – കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം ഒന്ന്  കുടുംബ പുരാണം