അദ്ധ്യായം 9
മാടാനപൊയ്കയും പോലീസ് അറസ്റ്റും

ഒമ്പതിലെ മോഷണം പത്തിലെത്തിയപ്പോള്‍ വിജയിച്ചില്ല. വിജയിക്കാഞ്ഞത് ഹെഡ്മാസ്റ്ററുടെ ഓഫിസ് കെട്ടുറപ്പുള്ള പുതിയ കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്കു മാറ്റിയുതു മൂലം. ഞാനും ചന്ദ്രനും നല്ല കുട്ടികളായി പാഠങ്ങള്‍ പഠിച്ചു. സ്‌കൂളില്‍ നിന്ന് മടങ്ങി വരുമ്പോള്‍ നിത്യവും കാണുന്ന കാഴ്ചയാണ് വഴിയരികിലുള്ള അമ്മച്ചിയുടെ പുരയിടത്തില്‍ കുട്ടികള്‍ കയറി മാമ്പഴം പറിക്കുന്നത്. ഞാനും ഒപ്പം ചേരും. ഒരു ദിവസം അമ്മച്ചി കതകുതുറന്ന് തെറി വിളിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടിവരുന്നതുകണ്ട ഞാന്‍ മരത്തില്‍ നിന്ന് ചാടി. അമ്മച്ചിയുടെ ഭര്‍ത്താവ് ഡോക്ടറായിരുന്നു. റബറിനകത്ത് പുല്ല് പറിക്കുന്നവരെയും അമ്മച്ചി ചീത്ത പറഞ്ഞ് ഓടിക്കാറുണ്ട്. ജോലിക്കാരൊപ്പമാണ് അമ്മച്ചി വലിയ വീട്ടില്‍ താമസിക്കുന്നത്. രണ്ട് ആണ്‍മക്കള്‍ ജോലിസ്ഥലത്തുനിന്ന് ഇടയ്ക്കിടെ വരാറുണ്ട്. ഒരു ദിവസം മാങ്കൂട്ടത്തിലെ ഒരു നായ കടിക്കാന്‍ വന്നപ്പോള്‍ റോഡരികിലുള്ള പോസ്റ്റില്‍ ഞാന്‍ കയറി.

എട്ടാംക്ലാസുമുതല്‍ വിനോദയാത്രയ്ക്ക് ഞാനും പോകുമായിരുന്നു. കയ്യില്‍ കാശില്ലാതെ വരുമ്പോള്‍ ഒന്നുകില്‍ കോഴിയെ വില്ക്കും അല്ലെങ്കില്‍ ആടിനെ. ക്ലാസില്‍ പഠിച്ചിരുന്ന പല കുട്ടികളും എന്നില്‍ നിന്ന് അകലം പാലിച്ചിരുന്നു. ഞങ്ങളെ പഠിപ്പിച്ചിരുന്ന അദ്ധ്യാപകര്‍ എല്ലാം തന്നെ അറിവിനൊപ്പം ആത്മവിശ്വാസവും ഞങ്ങള്‍ക്ക് തന്നവരാണ്. സയന്‍സ് പഠിപ്പിച്ചിരുന്ന കരുണന്‍സാര്‍ നാടകത്തെ അത്യധികം പ്രോത്സാഹിപ്പിച്ച ആളാണ്. സ്‌കൂള്‍ വാര്‍ഷികത്തിന് അദ്ദേഹമാണ് നാടകങ്ങള്‍ സംവിധാനം ചെയ്തിരുന്നത്. അതിനിടയില്‍ തുരുത്തിയില്‍ അമ്പലത്തിലും എന്റെ നാടകം അരങ്ങേറി. കരിമുളയ്ക്കലെ ബാലന്റെ വീട്ടിലായിരുന്നു റിഹേഴ്‌സല്‍. അഭിനയിക്കുന്നതിനൊപ്പം സംവിധാനവും ഞാന്‍ തന്നെ. റിഹേഴ്‌സല്‍ കഴിഞ്ഞ് പാതിരാത്രിയാണ് വീട്ടിലേക്ക് കയറി വരുന്നത്. ഞാന്‍ ആദ്യമായി ഒരു ഏകാങ്കനാടകം ‘കാര്‍മേഘം’ എഴുതിയത് കരിമുളയ്ക്കലുണ്ടായിരുന്ന ന്യു ഇന്ത്യ ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബിന്റെ പ്രതിഭ എന്ന കയ്യെഴുത്തു മാസികയിലായിരുന്നു. അന്നത്തെ അതിന്റെ ഭാരവാഹികള്‍ മന്ത്രി ജി. സുധാകരന്റെ അനുജന്‍ മധുസൂദനന്‍ നായരും ജ്വോഷ്വയുമായിരുന്നു. പിന്നീട് ഈ നാടകവും മറ്റൊരു നാടകമായ ‘കര്‍ട്ടനിടൂ’ എന്നതും തിരുവനന്തപുരം, തൃശൂര്‍ റേഡിയോ നിലയങ്ങള്‍  പ്രക്ഷേപണം ചെയ്തിരുന്നു.

ഒരു വെള്ളിയാഴ്ച ഞങ്ങള്‍ പാലക്കലെ ചാലില്‍ നീന്താന്‍ പോയി. സ്‌കൂളില്‍ വെള്ളിയാഴ്ച രണ്ട് മണിക്കൂര്‍ കിട്ടും. സഹപാഠി രാമചന്ദ്രനാണ് ഒപ്പമുണ്ടായിരുന്നത്. ഞങ്ങള്‍ വസ്ത്രം അഴിച്ചു വച്ച് നീന്തി വരുമ്പോള്‍ അവന്‍ ക്ഷീണിച്ചു. നീന്താനുള്ള ശക്തിയില്ലാതായി. അവിടേക്ക് നീന്താന്‍ വന്ന മറ്റു കുട്ടികള്‍ ആ കാഴ്ച കണ്ട് ഉച്ചത്തില്‍ ബഹളമുണ്ടാക്കി. അവനെക്കാള്‍ വളരെ മുന്നിലാണ് ഞാന്‍. ബഹളം കേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ രാമചന്ദ്രന്‍ വെള്ളത്തിലേക്ക് താഴ്ന്നുപോകുന്ന കാഴ്ചയാണ് കണ്ടത്. ഞാന്‍ ഭയപ്പെട്ട് തിരികെ നീന്തി. അവനെ ഉയര്‍ത്തി വെള്ളപ്പരപ്പിലൂടെ തലമുടിയില്‍ പിടിച്ച് കരയ്‌ക്കെത്തിച്ചു. അവന്‍ അബോധാവസ്ഥയിലായിരുന്നു. വെള്ളം പുറത്തുപോകാനായി വയറില്‍ അമര്‍ത്തി. വെള്ളമെല്ലാം പുറത്തുചാടി. ആ വിവരം അറിഞ്ഞ ഹെഡ്മാസ്റ്റര്‍ എന്നെ അഭിനന്ദിച്ചു.

എല്ലാവര്‍ഷവും പരീക്ഷകഴിയുമ്പോള്‍ ജയിക്കുമോ തോല്‍ക്കുമോ എന്ന ആധിയിലാണ് കുട്ടികളെല്ലാവരും. പലപ്പോഴും പരീക്ഷയില്‍ കണക്ക് ഞാന്‍ കോപ്പി അടിച്ചാണ് എഴുതാറുള്ളത്. എന്തോ കണക്ക് എന്റെ തലയില്‍ കേറില്ലായിരുന്നു. മനസ്സില്‍ വെറുപ്പു തോന്നിയാല്‍ കണക്കല്ല മറ്റെല്ലാ കണക്കിലും തോല്‍ക്കുമെന്ന് പിന്നീടാണ് ഞാനറിഞ്ഞത്. എന്തിനേയും നേരിടാനുള്ള ചങ്കൂറ്റമാണ് വേണ്ടതെന്ന് മനസ്സിലായി.  എന്റെ വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ളതാണ് മാടാനപൊയ്ക. പകല്‍ സമയം ഒറ്റയ്ക്കാരും അതുവഴി നടക്കാറില്ല. കാട്ടുനായ്ക്കള്‍ ധാരാളമുണ്ട്. വലിയൊരു കാട്ടുപ്രദേശം. അതിന്റെ പടിഞ്ഞാറുഭാഗത്ത് തെക്കുവടക്കായി വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഒറ്റയടിപ്പാത. ഞങ്ങളുടെ വസ്തുവിന്റെ ഒരതിര്‍ത്തി മാടാനപൊയ്കയാണ്. ഞാന്‍ രാവിലെ പൂക്കള്‍ കാണാന്‍പോകും. വളരെ ഭയപ്പെട്ട് അതില്‍ ഏതാനും എണ്ണം പറിച്ചുകൊണ്ട് ഓടും. കാരണം കാട്ടുനായ്ക്കളും മാടാനപൊയ്കയുടെ അധിപനായ കാടനും വരുമോന്ന് സംശയം. പൊയ്കയുടെ നടുവില്‍ അധികം താഴ്ചയില്ലാത്ത ഒരു കിണറുണ്ട്. മഴ പെയ്തുതുടങ്ങിയാല്‍ പൊയ്കയുടെ രൂപം മാറും. കായല്‍പോലെ വെള്ളം നിറയും. ആദ്യമായി നീന്തല്‍ പഠിച്ചത് ആ വെള്ളത്തിലാണ്. പൊയ്കയിലെ മാടനെ തളയ്ക്കാന്‍ പല മന്ത്രവാദികളും ശ്രമിച്ചതായി കേട്ടിട്ടുണ്ട്.

ഒരിക്കല്‍ പേരുകേട്ട ഒരു നമ്പൂതിരി മാടനെ തളയ്ക്കാന്‍ വന്നത് ഇങ്ങനെ. ധാരാളം മാടന്മാരെയും മറുതമാരെയും ഗന്ധര്‍വ്വന്മാരെയും കിന്നരന്മാരെയും ചെപ്പിലാക്കിയ നമ്പൂതിരി രാത്രിയുടെ ഏഴുയാമങ്ങള്‍ കഴിഞ്ഞപ്പോള്‍ മാടാനപൊയ്കയില്‍ പൊന്നുകെട്ടിയ മാന്ത്രികവടിയുമായി വന്നു. ആദ്യംതന്നെ കഴുത്തില്‍നിന്ന് രുദ്രാക്ഷം പൊട്ടിവീണു. തൊണ്ടയില്‍ ഉമി നീര്‍ വറ്റിയ അവസ്ഥ. മന്ത്രങ്ങള്‍ ഉരുവിടാന്‍ തുടങ്ങി. മന്ത്രതാപത്തിന്റെ ഉഗ്രശക്തിയില്‍ തന്റെ വലതുകാലിന്റെ പെരുവിരല്‍ പൊള്ളാന്‍ തുടങ്ങി. ആകാശത്ത് ഒരു വെള്ളിടി വെട്ടി. മാടാനപൊയ്ക മുഴുവന്‍ വെള്ളിവെളിച്ചത്തില്‍ തെളിഞ്ഞു. അപ്പോള്‍ പൊയ്കയ്ക്ക് നടുവിലെ കിണറ്റില്‍ നിന്ന് ഒരു ഭയാനകരൂപം. ബാഹുക്കളില്‍ തീ ചുറ്റി ജടപിടിച്ച തലമുടിക്കെട്ടുകള്‍ അഗ്നിനാളം പോലെ ഉയരുന്നു. ശരീരമാകെ രോമക്കെട്ടുകള്‍. അതിനുമുകളില്‍ തലയോട്ടി തിളങ്ങുന്നു. നമ്പൂതിരി ഒന്നേ നോക്കിയുള്ളു. മന്ത്രം ചൊല്ലാനാവാതെ നാവില്‍ കെട്ടുവീണു. കയ്യിലെ ദണ്ഡിലെ പൊന്നിന്റെ തിളക്കം കെട്ടു. കൊടുങ്കാറ്റുപോലെ നമ്പൂതിരി മുന്നോട്ടോടി. മാടനെ തളയ്ക്കാന്‍ ഒരു ശക്തിക്കുമാവില്ലെന്ന് മനസ്സിലായി. മന്ത്രവാദിയെ കാത്ത് പൊയ്കയ്ക്ക് പുറത്ത് ചില നാട്ടുവാസികള്‍ ഉണ്ടായിരുന്നു. അവരും ജീവനുംകൊണ്ടോടി. ഇതാണ് കഥ.

ഹൈസ്‌കൂള്‍ പഠനകാലത്ത് ഞാന്‍ നാടകവും കവിതയും എഴുതി തുടങ്ങിയിരുന്നു. മാവേലിക്കര ബിഷപ്പ് മൂര്‍, കായംകുളം എം എസ് എം, പന്തളം എന്‍ എസ് എസ് കോളജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തിലേക്ക് ഏകാങ്കനാടകങ്ങള്‍ എഴുതിക്കൊടുത്താല്‍ രണ്ടു രൂപ തരുമായിരുന്നു. ഞാന്‍ പത്താംക്ലാസ് പാസ്സായി. എന്റെ ബന്ധം എല്ലാവരില്‍ നിന്നും അകന്നു. എന്റെ നാടകം ‘ഇരുളടഞ്ഞ താഴ്‌വര’ ലെപ്രസിയില്‍ അവതരിപ്പിക്കണമെന്ന് അവിടുത്തെ സെക്രട്ടറി പറഞ്ഞുവെന്ന് സുഹൃത്ത് പറഞ്ഞു. റഹിം പറഞ്ഞതനുസരിച്ച് ഞാന്‍ സെക്രട്ടറിയെ കണ്ടു. നാടകം അരങ്ങേറുന്ന തീയതിയും സമയവും അദ്ദേഹം നല്കി. അതിന്‍പ്രകാരം പാലൂത്തറ സ്‌കൂളിന്റെ കിഴക്ക് ഭാഗത്തുള്ള പാലയ്ക്കലെ തോട്ടത്തില്‍ ഉച്ച കഴിഞ്ഞ് റിഹേഴ്‌സല്‍ നടന്നുകൊണ്ടിരിക്കെ മാവേലിക്കര പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരു പോലീസുകാരന്‍ എന്നെ തിരഞ്ഞെത്തി. ദേവപ്രസാദിനോട് ചോദിച്ചു. ”ആരാണ് സോമന്‍?”. അവന്‍ എന്നെ കാണിച്ചു കൊടുത്തു. അയാള്‍ എന്റടുത്തു വന്ന് പറഞ്ഞു നിന്നെ മാവേലിക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ വിളിക്കുന്നു. അവിടെവരെ വന്നിട്ട് പോരുക. എനിക്ക് ആകെ പരിഭ്രമം. എന്തിനാണ് പോലീസ് വിളിപ്പിക്കുന്നത്. നാടകത്തിനു വേണ്ടിയാണോ എന്ന് ചോദിച്ചു.
”നിന്റെ നാടകത്തിന് ഒന്നാം സമ്മാനം തരാനാ” പോലീസുകാരന്റെ ഒച്ച ഉയര്‍ന്നു.
നീ പോലീസിനെതിരായ നാടകം അവതരിപ്പിക്കുമോടാ ….മോനേ…വാടാ…. അയാള്‍ എന്റെ കൈക്ക് പിടിച്ച് മുന്നോട്ടു നടന്നു.

അഭിനയിക്കാന്‍ വന്നവര്‍ വിഷണ്ണരായി. അപ്പോഴാണ് പണിക്കര്‍ സാര്‍ അവിടേക്ക് വടിയും കുത്തി വന്നത്.”എവിടെ സോമന്‍, ഇന്ന് ഫൈനല്‍ റിഹേഴ്‌സസല്‍ കാണാന്‍ വരണമെന്നു എന്നോടു പറഞ്ഞിരിന്നു” അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കള്‍ അവിടെ നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു. കാര്യങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം പറഞ്ഞു. വിഷമിക്കേണ്ട. ഞാന്‍ വിവരം തിരക്കിക്കൊള്ളാം. ഞാന്‍ പോലീസിനൊപ്പം ബസില്‍ കയറി മാവേലിക്കരയിലെ സ്റ്റേഷനിലെത്തി. ”ഇന്‍സ്‌പെക്ടര്‍ പത്തനാപുരംകാരനാണ്. ആദ്യം സ്‌നേഹത്തോടെ സംസാരിച്ചു. പിന്നെ രൂക്ഷമായ ഭാഷയില്‍ ചോദിച്ചു ”നീ ആരാടാ, ഷേക്‌സിപിയറിന്റെ കൊച്ചുമോനോ? പോലീസിനെതിരെ എഴുതും? അല്ലേടാ” പറഞ്ഞുതീര്‍ന്നതും കരണം പൊട്ടുന്ന അടി വീണു. ഭയവും ദുഃഖവും എന്നില്‍ ആഴ്ന്നിറങ്ങി. കുറെ നേരം ഞാന്‍ വേദനയോടു ഭിത്തിയില്‍ ചാരി നിന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ചെവിയില്‍ പൊലീസുകാരന്‍ എന്തോ പറഞ്ഞു. അകത്തേക്ക് വന്നത് പണിക്കര്‍ സാറായിരുന്നു. ഇന്‍സ്‌പെക്ടര്‍ അദ്ദേഹത്തെ സ്വീകരിച്ചിരുത്തി.

എന്തിനാണ് ഈ കുട്ടിയെ ഇവിടെ കൊണ്ടുവന്നത്. സാര്‍ ശാന്തനായി ചോദിച്ചു. സാറെ ഇവന് നക്‌സലൈറ്റുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടുണ്ട്. അത് ചോദ്യം ചെയ്യാനാ കൊണ്ടുവന്നത്. അങ്ങനെ ആരെങ്കിലും പരാതി തന്നിട്ടുണ്ടോ? ഇവനെ എനിക്കറിയാം. ഇന്നുവരെ അങ്ങനെയൊരുബന്ധം ഉള്ളതായി അറിയില്ല. പെട്ടെന്ന് മുഖഭാവത്തന് മാറ്റമുണ്ടായി. കേസ് എടുക്കുന്നില്ല സാര്‍. പണിക്കര്‍ സാര്‍ നന്ദി പറഞ്ഞിട്ട് എനിക്കൊപ്പം പുറത്തേക്കു നടന്നു. നടക്കുന്നതിനിടയില്‍ അവിടെ നടന്ന സംഭവം ഞാന്‍ വിവരിച്ചു. എന്നെ അടിച്ചു എന്ന് കേട്ടപ്പോള്‍ അദ്ദേഹം പെട്ടെന്ന് നിന്നു. ആ കാട്ടിയത് അനാവശ്യമാണ് ആ കുപ്പായത്തിന് ചേര്‍ന്നതല്ല. ഈ കാര്യം ഞാന്‍ സര്‍ക്കിളിനെ അറിയിക്കാം. എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം അതില്‍ നിന്ന് പിന്മാറി. ഈ വിവരം അറിഞ്ഞതോടെ വീട്ടില്‍ ഞാന്‍ താമസിക്കാന്‍ പാടില്ല എന്ന പിടിവാശിയില്‍ അച്ഛന്‍ ഉറച്ചു നിന്നു. നാടകം ‘ലെപ്രസി’യില്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് പോലീസിന്റെ നോട്ടപ്പുള്ളിയായി. വീണ്ടും പോലീസ് തിരക്കിവന്നു. അത് അച്ഛന്റെ മുന്നിലായിരുന്നു. ഞാന്‍ പാലൂത്തറ സ്‌കൂളിലായിരുന്നു ആ സമയം. ആ നാടകം പോലീസിന്റെ ക്രൂരതയ്‌ക്കെതിരെയായിരുന്നു. ഇവിടെ നിന്നാല്‍ അച്ഛനും ഇഷ്ടമല്ല, പോലീസിന്റെ നോട്ടപ്പുള്ളിയും. നാടുവിടാന്‍ അമ്മയും പറഞ്ഞു. എയര്‍ഫോഴ്‌സുകാരന്‍ ചേട്ടന്‍ ഡല്‍ഹിയിലുണ്ട്. മറ്റൊരാള്‍, കെ എസ് ജി വര്‍ഗ്ഗീസ് റാഞ്ചിയിലെ എച്ച് ഈ സി ആശുപത്രിയില്‍ ജോലിയിലുണ്ട്. എത്രയും വേഗം എങ്ങോട്ടെങ്കിലും പോയി രക്ഷപെടുക. ഒടുവില്‍ ഒളിവില്‍ പോകാന്‍ തീരുമാനിച്ചു.