മണര്‍കാട്: കോട്ടയം മണര്‍കാട് അരീപ്പറമ്പില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ 15കാരി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ പ്രതിയുടെ കുറ്റസമ്മതം. പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയതായി നേരത്തെ പോലീസിന് വ്യക്തമായിരുന്നു. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് കൂടുതല്‍ ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അജേഷ് പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചതായി വ്യക്തമായി. സംശയം തോന്നിയ പോലീസ് അജേഷിനെ ചോദ്യം ചെയ്തു. പിന്നീടാണ് ക്രൂരമായി കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

ഹോളോബ്രിക്സ് നിര്‍മാണ യൂണിറ്റിനോടു ചേര്‍ന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ അടക്കം താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു മുറിയിലാണ് പ്രതിയും താമസിച്ചിരുന്നത്. ഇവിടേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഹോളോബ്രിക്സ് നിര്‍മ്മാണ യൂണിറ്റിന് ചേര്‍ന്നുള്ള സ്ഥലത്ത് നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിടുകയും ചെയ്തു.

താന്‍ താമസിക്കുന്ന മുറിയില്‍ വെച്ച് തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. എഎസ്പി രീഷ്മ രമേശന്‍, കോട്ടയം ഡിവൈഎസ്പി ആര്‍.ശ്രീകുമാര്‍, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്.മധുസൂദനന്‍, ഈസ്റ്റ് സിഐ ടി.ആര്‍.ജിജു, പാമ്പാടി സിഐ യു.ശ്രീജിത്ത്, അയര്‍കുന്നം എസ്ഐ അനൂപ് ജോസ്, മണര്‍കാട് എസ്ഐ ആര്‍.വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം.