രാമക്ഷേത്രനിർമാണം ഉടൻ വേണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി അയോധ്യയിലെ ഹോട്ടലുകള്‍ മുഴുവൻ ബുക്ക് ചെയ്ത് ശിവസേന പ്രവർത്തകർ. ആയിരക്കണക്കിന് ശിവസേന പ്രവർത്തകരാണ് സ്പെഷ്യൽ ട്രെയിനുകളിലായി അയോധ്യയിലെത്തുന്നത്. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ നേരത്തെ അയോധ്യയിലെത്തിയിരുന്നു.

പ്രവർത്തകർക്കായി ഒരുമാസം മുൻപെ ഹോട്ടലുകൾ ബുക്ക് ചെയ്യാൻ ആരംഭിച്ചിരുന്നു. 80,000ത്തോളം ശിവസേന പ്രവര്‍ത്തകർ അയോധ്യയിലെത്തുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കനത്ത സുരക്ഷയിലാണ് അയോധ്യ.

രാമക്ഷേത്ര രാഷ്ട്രീയം ആളിക്കത്തിച്ച് ബിജെപിയെ സമ്മര്‍ദത്തിലാക്കുകയാണ് ശിവസേനയുടെ ലക്ഷ്യം. മുപ്പതു മിനിറ്റുകൊണ്ട് നോട്ട് നിരോധിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമനിര്‍മാണത്തിന് വൈകുന്നത് എന്തുകൊണ്ടെന്ന് ഉദ്ധവ് താക്കറേ ചോദിച്ചു. ശിവസേനയുടെ പ്രതിഷേധത്തിന് പിന്നാലെ വിശ്വഹിന്ദ് പരിഷത്തിന്‍റെ റാലി നാളെ നടക്കാനിരിക്കെ അയോധ്യ മുള്‍മുനയിലാണ്. കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

ആദ്യം രാമക്ഷേത്രം പിന്നെമതി സര്‍ക്കാര്‍. ഈ മുദ്രാവാക്യവുമായി ശിവസേന അയോധ്യയില്‍ നടത്തുന്ന അശീര്‍വാദ് സമ്മേളനെന്ന രണ്ടു ദിവസത്തെ പരിപാടിയുടെ ലക്ഷ്യം ബിജെപിയെ വെട്ടിലാക്കുക. 2019 ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ രാമക്ഷേത്ര വിഷയം സജീവമാക്കി നിര്‍ത്തുക. നാലായിരത്തോളം പ്രവര്‍ത്തകരെയാണ് മഹാരാഷ്ട്രയില്‍ നിന്ന് എത്തിച്ചിട്ടുള്ളത്. അയോധ്യയില്‍ രാമക്ഷേത്രം എപ്പോള്‍ നിര്‍മിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് ഉദ്ധവ് താക്കറേ ആവശ്യപ്പെട്ടു. വാജ്പേയ് സര്‍ക്കാരിന് സഖ്യകക്ഷികളുടെ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ മോദി സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമനിര്‍മാണം നടത്തുന്നത് ഇനിയും വൈകരുതെന്ന് ഉദ്ധവ് താക്കറേ പറഞ്ഞു.

ക്ഷേത്ര നിര്‍മാണം ഉടന്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി ധര്‍മ സന്‍സദ് എന്ന പേരില്‍ നാളെ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടുലക്ഷം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിഎച്ച്പി നേതൃത്വം അറിയിച്ചിട്ടുള്ളത്. 1992 നുശേഷം ഏറ്റവും അധികം ആളുകളെ അണിനിരത്തുകയാണ് ലക്ഷ്യം. അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 42 കമ്പനി സായുധസേനാംഗങ്ങളെയാണ് നഗരത്തില്‍ വിന്യസിച്ചിട്ടുള്ളത്. പട്ടാളത്തെ ഇറക്കണമെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിക്കായി കാത്തിരിക്കാതെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനെ വിമര്‍ശിച്ച് സമാജ്‍വാദി പാര്‍ട്ടിയും ബിഎസ്പിയും രംഗത്തുവന്നു.