ലണ്ടന്‍: വിമാനത്തില്‍ പക്ഷിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഒട്ടുമിക്ക വിമാനത്താവളങ്ങളിലും സാധാരണമാണ്. വലിയ അപകട സാധ്യതയുള്ള പക്ഷിയിടിക്കല്‍ വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുകയും യാത്ര തന്നെ മുടക്കുകയും ചെയ്യും. എന്നാല്‍ പക്ഷികള്‍ക്ക് മറ്റു പല തരത്തിലും വിമാനത്തിന്റെ യാത്ര മുടക്കാനാകും എന്നതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം. ഹീത്രൂവില്‍ നിന്ന് ന്യൂജഴ്‌സിയിലേക്ക് പുറപ്പെടാന്‍ തുടങ്ങിയ ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന്റെ യാത്ര മുടക്കിയത് ഒരു ചെറിയ പക്ഷിയാണ്. കോക്പിറ്റിലാണ് പക്ഷി കുഴപ്പമുണ്ടാക്കിയത്.

തിങ്കളാഴ്ചയായിരുന്നു സംഭവം. പൈലറ്റുമാരുടെ സീറ്റില്‍ പക്ഷിക്കാഷ്ഠം കണ്ടതിനെത്തുടര്‍ന്ന് ബോര്‍ഡിംഗ് പൂര്‍ത്തിയായ വിമാനത്തില്‍ യാത്രക്കാരെ ഇരുത്തിക്കൊണ്ടുതന്നെ ജീവനക്കാര്‍ സീറ്റ് കവറുകള്‍ മാറ്റി. യാത്രക്ക് അനുമതി ലഭിച്ച വിമാനം റണ്‍വേയില്‍ തയ്യാറായി എത്തിയപ്പോള്‍ കോക്ക്പിറ്റില്‍ ഒളിച്ചിരുന്ന പക്ഷി പൈലറ്റിന്റെ മുഖത്തിനു നേരെ പറന്നു. വിമാനത്തിന്റെ ശബ്ദത്തില്‍ പരിഭ്രാന്തനായ പക്ഷി കോക്പിറ്റില്‍ തലങ്ങും വിലങ്ങും പറന്നതോടെ സംഗതി കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങി. പക്ഷിയെ ഓടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും പേടിച്ചരണ്ട പക്ഷി എവിടെയോ ഒളിച്ചു.

ഇതോടെ വിമാനം സര്‍വീസ് റദ്ദാക്കാന്‍ തീരുമാനിച്ചു. യാത്രക്കാര്‍ക്ക് പിന്നീട് മറ്റൊരു വിമാനത്തില്‍ യാത്രാസൗകര്യം ഒരുക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ വിമാനത്തില്‍ എലിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം റദ്ദാക്കിയിരുന്നു.