ഞായറാഴ്ച അർധരാത്രി മുതൽ ബ്രിട്ടീഷ് എയർവെയ്സ് പൈലറ്റ്സ് ചരിത്രത്തിലാദ്യമായി സമരം നടത്തുകയാണ്. നൂറുകണക്കിന് ഫ്ലൈറ്റുകൾ മുടങ്ങിയത് മൂലം ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ബാൽ പ, (ബ്രിട്ടീഷ് എയർലൈൻസ് പൈലറ്റ് അസോസിയേഷൻ) പറയുന്നത് തങ്ങളുടെ ശമ്പളത്തിൽ ചൊല്ലിയുള്ള സമരത്തിന് ഉടൻ പരിഹാരം ആയില്ലെങ്കിൽ സെപ്റ്റംബർ 27ന് ശേഷം കൂടുതൽ പ്രതിഷേധ മാർഗങ്ങളിലേക്ക് കടക്കുമെന്നാണ്. ചർച്ചകൾക്ക് തയ്യാറാണെന്നും അവർ അറിയിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് എയർലൈൻ ഏകദേശം എണ്ണൂറോളം വിമാനങ്ങളാണ് ഒരു ദിവസം നിയന്ത്രിക്കുന്നത്. സമരം മൂലം ഏകദേശം ഒരു ലക്ഷത്തി നാൽപത്തി അയ്യായിരത്തോളം യാത്രക്കാർക്ക് നഷ്ടമുണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യാത്രക്കാർക്ക് റീഫണ്ട് നൽകാനോ മറ്റൊരു ദിവസം യാത്രയ്ക്കായി ബുക്ക് ചെയ്യാനോ ഉള്ള സൗകര്യം ബ്രിട്ടീഷ് എയർലൈൻസ് ഒരുക്കിയിട്ടുണ്ട്.

ബാൽപയുടെ ജനറൽ സെക്രട്ടറി ബ്രിയാൻ സ്ട്രണ്ണൻ പറയുന്നു” മുൻപ് കമ്പനിക്ക് നഷ്ടം ഉണ്ടായിരുന്ന സമയത്ത് വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്തു കമ്പനിക്ക് ഒപ്പം നിന്നവരാണ് പൈലറ്റുമാർ.എന്നാൽ ഇപ്പോൾ ബ്രിട്ടീഷ് എയർലൈൻസ് ബില്യൻ കണക്കിന് പൗണ്ട് ലാഭം കൊയ്യുന്നുണ്ട്. ഉയർന്ന ഉദ്യോഗസ്ഥർക്ക് അതനുസരിച്ചുള്ള ശമ്പള വർദ്ധനവും ഓഫറുകളും ലഭിക്കുന്നുമുണ്ട്. എന്നാൽ ഞങ്ങൾ ന്യായമായ പെൻഷൻ ആനുകൂല്യങ്ങളും വേതനവും മാത്രമേ ചോദിക്കുന്നുള്ളൂ. കുറേക്കാലമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ ആണിത് എന്നാൽ ഉദ്യോഗസ്ഥർ അത് ചെവിക്കൊണ്ടിട്ടില്ല. അതിനാലാണ് ഇപ്പോൾ പൈലറ്റുമാർ ഈ കടുത്ത തീരുമാനം എടുത്തിരിക്കുന്നത്.” മറ്റൊരു പൈലറ്റ് പറയുന്നു” ഇത് പണത്തിനു വേണ്ടി മാത്രമുള്ള സമരമല്ല ഒരല്പം ആദരവും തൊഴിലാളി സ്നേഹവും ഒക്കെ കമ്പനിക്ക് ആവാം. എല്ലാ സമയത്തും കൂടെ നിന്നവർ അല്ലേ ഞങ്ങൾ”. ഇതുതന്നെയാണ് സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന മിക്ക പൈലറ്റ്മാരുടെയും അഭിപ്രായം.