ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോവില്‍ ആളൊഴിഞ്ഞ വീട്ടില്‍ നവജാത ശിശുക്കളുടെ ശരീരം കുപ്പികളില്‍ പ്രസര്‍വ് ചെയ്ത് സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. നിരവധി കുപ്പികളാണ് ഈ വിധത്തില്‍ ആ വീട്ടില്‍ നിന്നും കണ്ടെത്തിയതെന്ന് പ്രമുഖ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്നു വര്‍ഷമായി ആളുപേക്ഷിച്ച വീട് പുതുക്കി പണിയുന്നതിനിടെ ഇലക്ട്രിക്കല്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് കുപ്പികള്‍ കണ്ടെത്തിയത്. വീടിന്റെ രണ്ടു നിലകളിലും ഇത്തരത്തില്‍ നിരവധി കുട്ടികളുടെ മൃതദേഹമടങ്ങിയ കുപ്പികള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.

അതേ സമയം മൂന്നു വര്‍ഷം മുമ്പ് ഒരു ശാസ്ത്രഞ്ജന്‍ ഇവിടെ താമസിച്ചിരുന്നെന്നും പിന്നീട് അയാള്‍ ഇപ്പോഴത്തെ ഉടമസ്ഥന് വില്‍ക്കുകയായിരുന്നുവെന്നും പൊലിസ് പറയുന്നു. നിലവിലുള്ള ഉടമസ്ഥനാണ് വീട് പുതുക്കി പണിയാന്‍ തീരുമാനിച്ചത്.

കുട്ടികളുടെ പൊക്കിള്‍ കൊടിപോലും മുറിച്ചുമാറ്റാതെയാണ് കുപ്പികളില്‍ പ്രസര്‍വ് ചെയ്ത് വെച്ചിരിക്കുന്നത്. ഒരോ പ്രായത്തില്‍ ഉള്‍പ്പെടുന്ന കുട്ടികളാണ് കുപ്പികളില്‍ ഉള്ളതെന്നും എല്ലാം ഫോര്‍മാലിനില്‍ ഇട്ട് സൂക്ഷിച്ചുവെച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതേ സമയം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് വിസമ്മതിച്ചു.