ചെന്നൈ: ഡബ്ല്യൂസിസി ഭാരവാഹികളായ നടിമാർ താരസംഘടനയായ “അമ്മ’യ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സംഘടന എക്സിക്യൂട്ടീവ് അംഗം ബാബുരാജ്. ഡബ്ല്യൂസിസിക്ക് ഈ വിഷയത്തിൽ നിഗൂഢമായ അജണ്ടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വനിതകളുടെ സംഘടന ഇരയ്ക്കൊപ്പമാണ് എന്ന് പറയുന്നത് പോലും വിശ്വാസ യോഗ്യമല്ലെന്നും ഇരയായ നടിയെ “അമ്മ’ അംഗങ്ങളിൽ നിന്ന് അകറ്റാനാണ് അവരുടെ ശ്രമമെന്നും ബാബുരാജ് തുറന്നടിച്ചു.

അമ്മ’ എപ്പോഴും ഇരയ്ക്കൊപ്പമാണ്. ഇരയായ നടിക്ക് ആവശ്യമായ എല്ലാ പിന്തുണയും സംഘടന തുടർന്നും നൽകും. തനിക്ക് ഈ നടയുമായി വ്യക്തിപരമായി ഏറെ അടുപ്പമുണ്ട്. പലതവണ ഈ വിഷയവുമായി ബന്ധപ്പെട്ട് അവരുമായി നേരിട്ട് സംസാരിച്ചിട്ടുമുണ്ട്- ബാബുരാജ് പറഞ്ഞു. രേവതി അടക്കമുള്ള ഡബ്ല്യൂസിസി അംഗങ്ങളെ “അമ്മ’ പ്രസിഡന്‍റ് മോഹൻലാൽ നടിമാർ എന്ന് അഭിസംബോധന ചെയ്തതിൽ എന്താണ് തെറ്റെന്നും ബാബുരാജ് ചോദിച്ചു. എല്ലാ കാര്യങ്ങൾക്കും മോഹൻലാലിന്‍റെ മെക്കിട്ട് കേറാമെന്ന ധാരണ ആർക്കും വേണ്ട. അത്തരം നീക്കങ്ങളെ അംഗീകരിക്കില്ല- ബാബുരാജ് പറഞ്ഞു.

ഡബ്ല്യൂസിസി ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ താൻ ഇരയെ അപമാനിച്ചു എന്ന് പറഞ്ഞത് ശരില്ലെന്നും ഒരു പഴഞ്ചൊല്ല് ഉപയോഗിക്കുക മാത്രമാണെന്ന് ചെയ്തതെന്നും പറഞ്ഞ ബാബുരാജ്, ഇക്കാര്യം ഉന്നയിച്ച പാർവതിക്ക് ആ പഴഞ്ചൊല്ലിന്‍റെ അർഥമറിയാഞ്ഞിട്ടായിരിക്കും തനിക്കെതിരെ പറഞ്ഞതെന്നും വ്യക്തമാക്കി.

അമ്മ’ എല്ലായിപ്പോഴും ബൈലോ അനുസരിച്ച് തന്നെയാണ് പ്രവർത്തിക്കുന്നതെന്നു പറഞ്ഞ ബാബുരാജ് തിലകനെ പുറത്താക്കിയ വിഷയം നിരന്തരം ആവർത്തിക്കുന്നത് നിർത്തണമെന്നും കൂട്ടിച്ചർത്തു. തിലകനെ പുറത്താക്കുന്നതിന് മുൻപ് “അമ്മ’ തന്നെ പുറത്താക്കിയിരുന്നു. പിന്നീട് ജനറൽബോഡി ചേർന്നാണ് തന്നെ തിരിച്ചെടുത്തത്- നടൻ വിശദീകരിച്ചു.