രണ്ടു ഘട്ടങ്ങളില്‍ രണ്ടു പുരുഷന്മാരുമായുള്ള ബന്ധത്തിലും അമ്മയാകാന്‍ കഴിയാത്തതാണ് വള്ളിക്കോട് കോട്ടയം പാറയിരിക്കുന്നതില്‍ ബീനയെ (32) ഇങ്ങനെയൊരു കൃത്യത്തിനു പ്രേരിപ്പിച്ചത്. താന്‍ പ്രസവിച്ചെന്നു പറഞ്ഞു സ്വന്തം വീട്ടുകാരെപ്പോലും ഈ യുവതി കബളിപ്പിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍നിന്നാണ് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയത്. സംഭവം കേട്ടാല്‍ ഇതെല്ലാം അവര്‍ തനിച്ചു ചെയ്തതോ എന്ന് തോന്നാം. രണ്ടാഴ്ച മുന്‍പുണ്ടായ ഗര്‍ഭഛിദ്രം മറച്ചുവയ്ക്കാന്‍ ബന്ധുക്കള്‍ക്കു മുന്‍പില്‍ പ്രസവ നാടകം കളിച്ചാണ് യുവതി തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്തത്. സംഭവത്തില്‍ ബീനയ്ക്കു മാത്രമേ പങ്കുള്ളൂ എന്നാണ് പൊലീസ് നിഗമനം. ഒന്‍പതിന് സംഭവം നടന്നതിനു തൊട്ടുപിന്നാലെ തന്നെ വിവരം അറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. ഉടന്‍ തന്നെ നാലു സംഘത്തെ നിയമിച്ച് അന്വേഷണം തുടങ്ങി. ജില്ലാ അതിര്‍ത്തികളില്‍ പ്രത്യേക നിരീക്ഷണം നടത്തി. ഏറെ വൈകാതെ ബീനയാണ് കുട്ടിയെ കൊണ്ടുപോയതെന്ന സൂചന ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. എട്ടു ലക്ഷത്തിലേറെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്നു ലഭിച്ച ചില സൂചനകള്‍ സഹായകമായി. ബീനയുടെ നീക്കങ്ങള്‍ കൃത്യമായ പാതയിലൂടെ പിന്തുടര്‍ന്നെത്തിയ പൊലീസ് ബീനയും കുഞ്ഞും രണ്ടാം ഭര്‍ത്താവ് അനീഷിന്റെ വെച്ചൂച്ചിറയിലെ വീട്ടിലുണ്ടെന്നു കണ്ടെത്തി. പൊലീസ് സംഘം പ്രസവം സംബന്ധിച്ച ആശുപത്രി രേഖകള്‍ ചോദിച്ചെങ്കിലും ബീനയ്ക്കു കാണിക്കാനായില്ല. ഗര്‍ഭഛിദ്രം സംഭവിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിക്കുകയും ചെയ്തു. ബീന കുഞ്ഞിന് ശിശു ഭക്ഷണവും വെള്ളവും നല്‍കിയിരുന്നെന്നു പൊലീസ് പറഞ്ഞു. കുഞ്ഞു ജനിച്ചാല്‍ അനീഷില്‍നിന്നു കൂടുതല്‍ പരിഗണന ലഭിക്കുമെന്നതിനാലാണ് ഇങ്ങനെയൊരു കൃത്യം നടത്തിയതെന്നാണ് ബീന പൊലീസിനോടു പറഞ്ഞത്. പ്രസവിച്ചെന്നു രണ്ടാം ഭര്‍ത്താവിനെ വിളിച്ചറിയിച്ച ശേഷമാണ് ബീന കുഞ്ഞിനെയും കൊണ്ട് വീട്ടിലെത്തിയത്. കുഞ്ഞു ജനിച്ച സന്തോഷത്തില്‍ രണ്ടാം ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കു സല്‍ക്കാരം നടത്തുകയും ചെയ്തു. സ്വന്തം കുഞ്ഞാണെന്നു ബീന പത്തനംതിട്ടയിലെ ബന്ധുക്കളെയും തെറ്റിധരിപ്പിച്ചെങ്കിലും അവര്‍ക്കു സംശയം തോന്നി. ഉറപ്പാക്കുന്നതിനു മുന്‍പേ ബീന വെച്ചൂച്ചിറയിലേക്കു പോയിരുന്നു. ജില്ലാ ആശുപത്രിയില്‍ ഇരട്ടക്കുട്ടികളില്‍ ഒരാളെ തട്ടിയെടുക്കാനാണ് ബീന ആദ്യം ആസൂത്രണം ചെയ്തത്. എന്നാല്‍, ബന്ധുക്കളുടെ നിരന്തര സാന്നിധ്യം തടസ്സമായി. റാന്നി മുന്‍സിഫ് കോടതിയില്‍ ഹാജരാക്കിയ ബീനയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു കൊട്ടാരക്കര വനിതാ ജയിലിലേക്ക് അയച്ചു.