ഗര്‍ഭനിരോധന ഉപകരണം കയ്യില്‍ പിടിച്ചു കൊണ്ട് പിറന്ന  നവജാത ശിശുവിന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ നവമാധ്യമങ്ങളില്‍ വന്‍വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് വ്യാജം ആണെന്നാണ് പുതിയ വാര്‍ത്ത‍. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വൈറലായ വാര്‍ത്ത വെറും കെട്ടുകഥയാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്.

യഥാര്‍ത്ഥത്തില്‍ ഗര്‍ഭനിരോധന ഉപകരണം അമ്മയുടെ ഗര്‍ഭപാത്രത്തിലാണ് ഉണ്ടായിരുന്നത്. പ്രസവ സമയത്ത് ഡോക്ടര്‍മാര്‍ അത് പുറത്തെടുത്തു. തുടര്‍ന്ന് നവജാത ശിശുവിന്റെ കയ്യില്‍ ഈ ഉപകരണം കൊടുത്ത ശേഷം ഫോട്ടോ എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അധികം വൈകാതെ ചിത്രം വൈറലായി. എന്നാല്‍ ഗര്‍ഭനിരോധന ഉപകരണവും കയ്യില്‍ പിടിച്ചു കൊണ്ട് പിറന്ന കുഞ്ഞ് എന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. തന്റെ ജനനത്തെ പ്രതിരോധിക്കാന്‍ അമ്മ നിക്ഷേപിച്ച ഉപകരണത്തെയും പരാജയപ്പെടുത്തിയ കുഞ്ഞ് എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ യഥാര്‍ത്ഥ വസ്തുത അന്വേഷിക്കാന്‍ ആരും തയ്യാറായില്ല. യഥാര്‍ത്ഥ വസ്തുത എന്താണെന്ന് കുട്ടിയുടെ അമ്മ തന്നെയാണ് ഒടുവില്‍ വെളിപ്പെടുത്തിയത്.

ഗര്‍ഭനിരോധന ഉപകരണം കുഞ്ഞിന്റെ കയ്യില്‍ വച്ച് ഫോട്ടോ എടുത്തത് നേഴ്‌സാണെന്ന് കുഞ്ഞിന്റെ അമ്മ വെളിപ്പെടുത്തി. തന്റെ സുഹൃത്താണ് പിന്നീട് ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. പിന്നീട് ലോകമെമ്പാടും ചിത്രം കണ്ടു. ചിത്രം ഇത്ര വൈറലാകുമെന്ന് കരുതിയില്ലെന്നും കുഞ്ഞിന്റെ അമ്മ ലൂസി ഹെയ്‌ലന്‍ പറഞ്ഞു. മുന്ന് കുട്ടികളുടെ അമ്മയായ ലൂസി അഞ്ച് വര്‍ഷത്തേക്കാണ് ഗര്‍ഭനിരോധന ഉപകരണം ശരീരത്തില്‍ നിക്ഷേപിച്ചത്.