ലണ്ടന്‍: ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് രേഖപ്പെടുത്തുന്നതില്‍ സംഭവിച്ച പിഴവ് മൂലം കുഞ്ഞ് മരിച്ചു. കുഞ്ഞിന് പകരം അമ്മയുടെ ഹൃദയമിടിപ്പാണ് നഴ്‌സുമാര്‍ രേഖപ്പെടുത്തിയത്. സാഡി പൈ എന്ന് പേരിട്ട കുഞ്ഞ് പ്രസവ സമയത്ത് ഓക്‌സിജന്‍ കിട്ടാതെ വന്നതിനേത്തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചു. 2011ലാണ് സംഭവമുണ്ടായത്. റോയല്‍ ബോള്‍ട്ടന്‍ ഹോസ്പിറ്റലില്‍ പ്രവോശിപ്പിക്കപ്പെട്ട ഡാനിയല്‍ ജോണ്‍സ്റ്റണ്‍ എന്ന യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്. ഹൃദയമിടിപ്പ് വല്ലാതെ ഉയര്‍ന്നതായും 30 സെക്കന്‍ഡിനു ശേഷം അത് സാധാരണ നിലയിലായെന്നും മിഡ്‌വൈഫുമാര്‍ പറഞ്ഞെന്ന് ഇവര്‍ പറഞ്ഞു.

ഒരു ഡോക്ടറാണ് കുഞ്ഞിന്റെ ഹൃദയമിടിപ്പ് രേഖപ്പെടുത്താന്‍ പറഞ്ഞത്. പക്ഷേ ഒരു ട്രെയിനി മിഡ്‌വൈഫിനെയാണ് നിയോഗിച്ചത്. ഡോക്ടര്‍ തിരിച്ചു വന്നതുമില്ല. തനിക്ക് കഠിനമായ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. പ്രസവ സമയത്ത് സിടിജി മോണിറ്റര്‍ നോക്കിയ മിഡ് വൈഫിന് ആശങ്കയുണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു. പിന്നീടാണ് ഹൃദയമിടിപ്പ് രേഖപ്പെടുത്തുന്നതില്‍ പിശകുണ്ടായെന്ന് സ്ഥിരീകരിച്ചത്.

കുഞ്ഞിന്റെ ഹൃദയമിടിപ്പ് നേരത്ത് കൃത്യമായി രേഖപ്പെടുത്തിയിരുന്നെങ്കില്‍ പ്രസവം കുറച്ചുകൂടി നേരത്തേ ആക്കാമായിരുന്നെന്നും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും വിദഗ്ദ്ധര്‍ പറയുന്നു. പ്രസവത്തിനു ശേഷവും പൊക്കിള്‍ക്കൊടി മുറിക്കുന്നതിലും മിഡ് വൈഫുമാര്‍ താമസം വരുത്തിയെന്നും ജോണ്‍സ്റ്റണ്‍ ആരോപിക്കുന്നു. പിന്നീട് വിറാലിലെ ആരോ പാര്‍ക്ക് ഹോസ്പിറ്റലിലേക്ക് മാറ്റിയ കുഞ്ഞിന്റെ മസ്തിഷ്‌കത്തിന് കാര്യമായ തകരാര്‍ ഉണ്ടായെന്ന് കണ്ടെത്തി. പിന്നീട് ഹൃദയ സ്തംഭനവുമുണ്ടായ കുഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം മരിക്കുകയായിരുന്നു.