പല അവസരങ്ങളിലും ഗായകൻ സോനു നിഗമിനെ കൊല്ലാൻ ശിവസേന നേതാവ് ബാൽ താക്കറെ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. മുൻ എംപി നിലേഷ് റാണയാണ് വെളിപ്പെടുത്തിയത്. ഇതിനെക്കുറിച്ച് സോനു നിഗമിനും അറിയാമായിരുന്നു.

‘ബാൽ സാഹിബിന്റെ കർജത് ഫാം ഹൗസിൽ കൊല്ലപ്പെട്ട ആളുകൾക്ക് കൈയും കണക്കുമില്ല. ശിവസേന നേതാവ് ആനന്ദ് ഡിഗേയുടെ മരണത്തിലും ബാൽ സാഹിബിന് പങ്കുണ്ട്. അദ്ദേഹം ഹൃദയാഘാതം മൂലമല്ല മരിച്ചത്. ഈ മരണം വിശ്വസിക്കാതിരുന്ന രണ്ട് ശിവസേന നേതാക്കളെയും കൊന്നുതള്ളിയിട്ടുണ്ട്. പലതവണ സോനുനിഗമിനെ കൊലപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്താണ് സോനുവും ബാൽ സാഹിബും തമ്മിലുള്ള ബന്ധമെന്ന് ചോദിക്കരുത്. ഇനിയും വാ തുറക്കാൻ ഞങ്ങളെ നിർബന്ധിക്കരുത്.’- നിലേഷ് റാണ പറഞ്ഞു.

മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായൺ റാണയുടെ പുത്രനും മുന്‍ എംപിയുമാണ് നീലേഷ് റാണ. ശിവസേന മുൻ നേതാവായിരുന്നു നീലേഷിന്റെ പിതാവ് നാരായൺ റാണ. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരാണ് ഒൻപതു പേരെ കൊന്നതെന്ന് ചോദിച്ചാൽ വ്യക്തമാകുമെന്നും നിലേഷ് കൂട്ടിച്ചേര്‍ത്തു. നീലേഷിന്റെ പ്രസ്താവന ബിജെപി-ശിവസേന ബന്ധത്തിൽ വിള്ളൽ വീഴ്ത്തും. വരുംദിവസവങ്ങളിൽ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾക്കും സാധ്യതയുണ്ട്.