എൽഡിഎഫ് സ്ഥാനാർഥികളിലെ ആരോപണ വിധേയരെയും അവരെ പിന്തുണക്കുന്നവരെയും വിമര്‍ശിച്ച് വിടി ബല്‍റാം എംഎൽഎ. സ്ഥാനാർഥികളുടെ പേരെടുത്ത് പറഞ്ഞുതന്നെയാണ് വിമര്‍ശനം. ഇന്നസെന്‍റ്, ജോയ്സ് ജോര്‍ജ്, പി.ജയരാജന്‍, പി.വി.അന്‍വര്‍ എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിക്കുന്നവരെ പരിഹസിക്കുകയാണ് കുറിപ്പ്.

‘ഡേയ്, കണ്‍മുന്നില്‍ വച്ച് സ്വന്തം പിതാവിനെ വരെ അവര്‍ വെട്ടിക്കൊന്നാലും ഏത് ദാവൂദ് ഇബ്രാഹിമിനേയോ വീരപ്പനേയോ ആ പാര്‍ട്ടി ലേബലില്‍ മത്സരിപ്പിച്ചാലും നീയൊക്കെ ഇളിച്ചോണ്ട് പോയി കണ്ണുമടച്ച് ആ ചിഹ്നത്തില്‍ത്തന്നെ വോട്ട് ചെയ്യും എന്ന് എല്ലാവര്‍ക്കും നേരത്തേ അറിയാം. എന്നാല്‍പ്പിന്നെ ഇവിടെക്കിടന്ന് താത്വിക ഗീര്‍വ്വാണങ്ങളും ഡയലോഗും അടിക്കാതെ ചുമ്മാ അത് പോയങ്ങ് ചെയ്താ പോരേ?..’- കുറിപ്പില്‍ ബല്‍റാം ചോദിക്കുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കൊലപാതകം –> അക്രമ രാഷ്ട്രീയം –> രക്തസാക്ഷികൾ –> ഫാസിസം –> നവോത്ഥാനം –> കൊളോണിയലിസം –> പ്രതിക്രിയാവാതകം… അതുകൊണ്ട് എന്റെ വോട്ട് സഖാവ് ജയരാജന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.

കയ്യേറ്റം –> പരിസ്ഥിതിനാശം –> പണം തട്ടിപ്പ് –> ഫാസിസം –> നവോത്ഥാനം –> കൊളോണിയലിസം –> പ്രതിക്രിയാവാതകം… അതുകൊണ്ട് എന്റെ വോട്ട് സഖാവ് അൻവറിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.

നടിയെ ആക്രമിക്കൽ –> അമ്മ –> സ്ത്രീ പീഢനം –> ഫാസിസം –> നവോത്ഥാനം –> കൊളോണിയലിസം –> പ്രതിക്രിയാവാതകം… അതുകൊണ്ട് എന്റെ വോട്ട് സഖാവ് ഇന്നസെന്റിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.

കയ്യേറ്റം –> വ്യാജ പട്ടയം –> വനനശീകരണം –> ഫാസിസം –> നവോത്ഥാനം –> കൊളോണിയലിസം –> പ്രതിക്രിയാവാതകം… അതുകൊണ്ട് എന്റെ വോട്ട് സഖാവ് ജോയ്സ് ജോർജിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.

ഏതാണ്ട് ഈ മട്ടിലാണ് ഇപ്പോൾ “ഇടതുപക്ഷ” ബുദ്ധിജീവികളുടേയും “നിഷ്പക്ഷ” ഉഡായിപ്പുകാരുടേയും തെരഞ്ഞെടുപ്പ് വിശകലനങ്ങൾ. വളച്ചും ഒടിച്ചും ന്യായീകരിച്ച് ന്യായീകരിച്ച് പാവങ്ങൾ തളരുകയാണ്.

ഡേയ്, കൺമുന്നിൽ വച്ച് സ്വന്തം പിതാവിനെ വരെ അവർ വെട്ടിക്കൊന്നാലും ഏത് ദാവൂദ് ഇബ്രാഹിമിനേയോ വീരപ്പനേയോ ആ പാർട്ടി ലേബലിൽ മത്സരിപ്പിച്ചാലും നീയൊക്കെ ഇളിച്ചോണ്ട് പോയി കണ്ണുമടച്ച് ആ ചിഹ്നത്തിൽത്തന്നെ വോട്ട് ചെയ്യും എന്ന് എല്ലാവർക്കും നേരത്തേ അറിയാം. എന്നാൽപ്പിന്നെ ഇവിടെക്കിടന്ന് താത്വിക ഗീർവ്വാണങ്ങളും ഡയലോഗും അടിക്കാതെ ചുമ്മാ അത് പോയങ്ങ് ചെയ്താ പോരേ?