വിജിലൻസ് കേസ് നടത്തിപ്പിനെ ചൊല്ലി ഹൈക്കോടതിയിൽ സ്പെഷൽ പ്രോസിക്യൂട്ടറും സർക്കാർ അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടൽ. സ്പെഷൽ പ്രോസിക്യൂട്ടറെ നിയോഗിച്ചത് വിജിലൻസ് കോടതികളിലേക്കെന്ന് സർക്കാർ അഭിഭാഷകർ നിലപാടെടുത്തപ്പോൾ ,തനിക്ക് ഏതുകോടതിയിലും ഹാജരാകാമെന്ന് പ്രോസിക്യൂട്ടറും വ്യക്തമാക്കി. ബാർകോഴക്കേസിലെ തുടരന്വേഷണ ഹർജിയിലാണ് നാടകീയ രംഗങ്ങളുണ്ടായത് . തുടരന്വേഷണം റദ്ദാക്കണമെന്ന കെ എം മാണിയുടെ ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ സ്പെഷൽ പ്രോസിക്യൂട്ടറുടെയും ഡിജിപിയുടെയും നിർദേശ പ്രകാരം രണ്ട ്പത്രികകൾ സമർപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോസ്ഥന്റെ ഈ നിലപാട് നിരുത്തരവാദപരമാണെന്ന് കോടതിയും വിമർശിച്ചു . ഡിജിപി നിർദേശിച്ചതുകൊണ്ടാണ് രണ്ടാമതൊരു പത്രിക നൽകിയതെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു . സ്പെഷൽ പ്രോസിക്യൂട്ടറുടെ നിയമനകാര്യങ്ങൾ വ്യക്തമാക്കി വിശദമായൊരു പത്രിക സമർപ്പിക്കാൻ കോടതി സർക്കാരിന് നർദേശം നൽകി. ഹർജി വീണ്ടും ഈ മാസം 27ന് പരിഗണിക്കും .