അത്‌ലറ്റിക്കോ മാഡ്രിഡ് സട്രൈക്കര്‍ ആന്റോണിയോ ഗ്രിസ്മാന്റെ ബാഴ്‌സലോണയിലേക്കുളള കൂറുമാറ്റം അന്തിമഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്. ഗ്രിസ്മാനെ നോട്ടമിട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ് ടീമുകളെ കടത്തിവെട്ടിയാണ് ബാഴ്‌സയുടെ പുതിയ നീക്കം. ഇക്കാര്യം ഗ്രിസ്മാന്‍ തന്നെ സൂചിപ്പിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
വെറും 24 മില്യണ്‍ യൂറോയ്ക്കാണ് റയല്‍ സൊസീഡാസില്‍ നിന്ന് ഗ്രിസ്മാന്‍ അത്‌ലറ്റിക്കോയിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ താരത്തിനായി ബാഴ്‌സലോണ 750 കോടിരൂപ മുടക്കാന്‍ തയ്യാറയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗ്രിസ്മാനെ ബാഴ്‌സയില്‍ എത്തിക്കാനുളള നീക്കം വിജയിക്കുകയാണെങ്കില്‍ മെസ്സി-സുവാരസ്-നെയ്മര്‍ സഖ്യത്തോടൊപ്പം ഗ്രിസ്മാന്റെ പേര് കൂടി  ചേര്‍ക്കേണ്ടിവരും.
Related image

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യൂറോപ്പിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് 26കാരനായ ആന്റോണിയോ ഗ്രിസ്മാന്‍. ഈ സീസല്‍ അത്ലറ്റിക്കോ മാഡ്രിഡിനായി ഈ ഫ്രഞ്ച് താരം 29 ഗോളുകളും 11 അസിസ്റ്റുകളും നേടിയിരുന്നു.നേരത്തെ ഫിഫ പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിലും ബാലന്‍ ഡി ഓറിലും ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്കും മെസ്സിക്കും പിന്നിലായി ഗ്രിസ്മാന്‍ ഇടംപിടിച്ചിരുന്നു.

ലയണല്‍ മെസ്സിയുടെയോ ക്രിസ്റ്റിയാനൊ റൊണാള്‍ഡൊയുടെയോ ഡ്രിബ്ലിങ് പാടവമോ നീക്കങ്ങളിലെ സൗന്ദര്യമോ ഒന്നും ഗ്രിസ്മാന്റെ കളിയില്‍ നമുക്ക് കാണാനാകില്ല. ഒരു ശരാശരി കളിക്കാരന്‍, പ്രത്യേകതയായി ചൂണ്ടിക്കാണിക്കാന്‍ ഒന്നുമില്ലാത്തവന്‍. എന്നാല്‍ പന്ത് കാലില്‍ തൊട്ടാല്‍ അതെങ്ങെനെ വലയിലെത്തിക്കാമെന്ന ലക്ഷ്യത്തോടെ മാത്രം കളിക്കാന്‍ ഗ്രിസ്മാന് കഴിയും. അതായത് ഒരൊന്നാന്തരം ക്ലിനിക്കല്‍ ഫിനിഷറാണ് ഗ്രിസ്മാന്‍.
പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെപ്പോലും പിന്നിലാക്കുന്ന പ്രകടനമാണ് ഗ്രിസ്മാന്‍ കഴിഞ്ഞ യൂറോയില്‍ പുറത്തെടുത്തത്. ഒരൊറ്റ യൂറോയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നവരുടെ പട്ടികയില്‍ രണ്ടാമതാണ് ഗ്രിസ്മാന്‍. മുന്നിലുള്ളതാകട്ടെ ഫ്രഞ്ച് ഇതിഹാസം മിഷേല്‍ പ്ലാറ്റിനി മാത്രം. പ്ലാറ്റിനിയുടെ ഒപ്പമെത്താന്‍ മൂന്നു ഗോളുകള്‍ കൂടി ഗ്രിസ്മാന്‍ നേടണം.