സർക്കാരിന്റെ പുതിയ മദ്യനയം നിലവിൽ വന്നതോടെ സംസ്ഥാനത്ത് 77 ബാറുകൾ കൂടി തുറന്നു. 2014 മാർച്ച് 31 വരെ പ്രവർത്തിച്ചിരുന്ന ത്രീ സ്റ്റാറിനു മുകളിൽ പദവിയുള്ള നക്ഷത്ര ഹോട്ടലുകളിലെ ബാർ ലൈസൻസ് പുതുക്കി നൽകാനാണു സർക്കാർ തീരുമാനിച്ചത്. ദേശീയ–സംസ്ഥാന പാതകളിൽനിന്ന് 500 മീറ്റർ അകലവും ഉണ്ടായിരിക്കണമെന്ന നിബന്ധനയുമുണ്ട്. രാവിലെ 11 മുതൽ രാത്രി 11 വരെയാണു ബാറുകളുടെ പുതുക്കിയ പ്രവർത്തനസമയം. നേരത്തേ ഇത് ഒൻപതു മുതൽ രാത്രി പത്തുവരെയായിരുന്നു.

പുതുക്കിയ മാനദണ്ഡമനുസരിച്ച് ഇന്നലെ വരെ 81 ബാറുകൾ തുറക്കുന്നതിനുള്ള അപേക്ഷയാണ് ലഭിച്ചത്. അതിൽ 77 പേർക്കു ലൈസൻസ് പുതുക്കി നൽകി. നാലെണ്ണത്തിന്റെ പരിശോധന പൂർത്തിയാകാനുണ്ട്. ഇവരുടെ അപേക്ഷ എക്സൈസ് കമ്മിഷണറുടെ പരിഗണനയിലാണ്. 2112 കള്ളുഷാപ്പ് ലൈസൻസുകളും പുതുക്കി നൽകി. അതേസമയം, രണ്ടായിരത്തിലേറെ കള്ളുഷാപ്പുകൾ ലൈസൻസ് പുതുക്കാൻ അപേക്ഷിച്ചിട്ടില്ല.

അതിനിടെ, 30നു ലൈസൻസ് ലഭിച്ച ഏതാനും ബാറുകൾ വിവിധ ജില്ലകളിൽ അന്നു രാത്രി തന്നെ തുറന്നതായി പ്രചാരണമുണ്ടായി. എന്നാൽ ഇന്നു മുതൽ മാത്രമേ ബാറുകൾ തുറക്കാൻ അനുവദിച്ചിട്ടുള്ളൂവെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച പലരും ബവ്കോ ഗോഡൗണുകളിൽനിന്നു സ്റ്റോക്കെടുത്തിരുന്നു. അതാകാം ഈ പ്രചാരണത്തിന് ഇടയാക്കിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കൂടുതൽ ബാറുകൾ എറണാകുളത്ത്

ഇന്നു തുറക്കുന്ന ബാറുകളിൽ കൂടുതൽ എണ്ണം എറണാകുളത്താണ്– 20. തിരുവനന്തപുരം– 11, തൃശൂർ– ഒൻപത്, കണ്ണൂർ– എട്ട്, കോട്ടയം– ആറ്, പാലക്കാട്– ആറ്, കോഴിക്കോട്– അഞ്ച്, മലപ്പുറം– നാല്, കൊല്ലം– മൂന്ന്, ആലപ്പുഴ– രണ്ട്, വയനാട്– രണ്ട്, ഇടുക്കി– ഒന്ന് എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ തുറക്കുന്ന ബാറുകളുടെ എണ്ണമെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് അറിയിച്ചു.