ബ്രിട്ടനിൽ പലഭാഗത്തും ഇന്ന് ഉച്ചയോടു കൂടി ശക്തമായ കൊടുങ്കാറ്റിനുള്ള സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിന്റെ ഭാഗമായി ബ്രിട്ടന്റെ വടക്കൻ ഭാഗങ്ങളിലും, സ്കോട്ട്ലാൻഡിലെ പലഭാഗങ്ങളിലും യെല്ലോ അലെർട് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.ഇതിന്റെ ഭാഗമായി ബ്രിട്ടനിൽ നടത്താനിരുന്ന പല ആഘോഷങ്ങളും മാറ്റിവെച്ചിരുന്നു. കോൺവോളിൽ നടത്താനിരുന്ന സംഗീത- കായിക ആഘോഷമായ ബ്രോഡ്‍മാസ്റ്റർസ് ഫെസ്റ്റിവൽ മാറ്റിവെച്ചു.

എന്നാൽ പുതിയ മുന്നറിയിപ്പുകൾ അനുസരിച്ച് അറ്റ്ലാന്റിക്കിൽ രൂപപ്പെട്ട ന്യൂനമർദ്ദം മൂലം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ചില ഭാഗങ്ങളിൽ മഴയ്ക്കുള്ള സാധ്യത കുറവാണെങ്കിലും, മഴ പെയ്യുന്നിടത്തു മണിക്കൂറിൽ 20 മില്ലി മീറ്റർ മുതൽ 40 മില്ലി മീറ്റർ വരെ ആകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതിശക്തമായ കാറ്റും മിന്നലും മഴയോടൊപ്പം ഉണ്ടാകും.

ഗ്ലാസ്ഗോയിലും, എഡിൻബറോയിലും, പെർത്തിലും അതി ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ യാത്ര തടസ്സങ്ങളും വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നു. അതിനാൽ ചില ഭാഗങ്ങളിൽ റോഡുകൾ അടച്ചിടാൻ ഉള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ട്രെയിൻ, ബസ് യാത്രകൾക്ക് കൂടുതൽ സമയം എടുക്കാനുള്ള സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.

നാളെയോടെ ശക്തമായ മഴ മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. എന്നാൽ ഈ ആഴ്ച ചൊവ്വ മുതൽ വ്യാഴം വരെ പലഭാഗങ്ങളിലും ഇടയ്ക്കിടയ്ക്ക് മഴപെയ്യാനും സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, അപകട സാധ്യത കൂടുതലാണെന്നും അവർ മുന്നറിയിപ്പ് നൽകി.