കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പു കേസില്‍ അധോലോക നായകന്‍ രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസ് ഇന്റര്‍പോളിന് കത്തയച്ചു. നടി ലീന മരിയ പോളിന്റെ കൊച്ചി, പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിലുണ്ടായ വെടിവെയ്പിനു പിന്നില്‍ രവി പൂജാരിയാണെന്ന് വ്യക്തമായിരുന്നു. രവി പൂജാരിയെ പിടികൂടിയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് കത്ത്. ഇത് രണ്ടാം തവണയാണ് കേരള പോലീസ് ഇക്കാര്യത്തില്‍ ഇന്റര്‍പോളിനെ സമീപിക്കുന്നത്.

അധോലോക കുറ്റവാളി രവി പൂജാരി കഴിഞ്ഞ ദിവസം സെനഗലില്‍ നിന്ന് ഇന്റര്‍പോളിന്റെ പിടിയിലായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ഏത് കേസിലാണ്, എപ്പോഴാണ് ഇയാള്‍ പിടിയിലായത് തുടങ്ങിയ കാര്യങ്ങളില്‍ സ്ഥിരീകരണം നല്‍കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബെംഗളുരു പോലീസ് നല്‍കിയിരിക്കുന്ന നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായിരിക്കുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ബെംഗളുരു പോലീസിനെ കേരള പോലീസ് സമീപിച്ചിരുന്നു.

നിലവില്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസിലെ മൂന്നാംപ്രതിയാണ് രവി പൂജാരി. അതുകൊണ്ട് തന്നെ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്നതാണ് പോലീസിന്റെ ആവശ്യം. അതേ സമയം ഇന്റര്‍പോളില്‍ നിന്നും രേഖാമൂലം പിടിയിലായതായുള്ള സ്ഥിരീകരണം ലഭിച്ചാല്‍ മാത്രമേ കേസില്‍ തുടര്‍നടപടിയുമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ.