ലണ്ടന്‍: നഴ്‌സിനെയും പോലീസുകാരനെയും ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ബെനിഫിറ്റുകള്‍ ദുര്‍വിനിയോഗം ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. 33കാരനായ മാത്യു ക്രാഫോര്‍ഡിനെതിരെയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. നഴ്‌സിനോടും പോലീസുകാരനോടും അപമര്യാദയായ പെരുമാറിയ സംഭവത്തില്‍ ഇയാള്‍ വിചാരണാ നടപടികള്‍ നേരിടുന്നതിനിടെയാണ് പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ആശുപത്രിയില്‍ കിടക്കുന്ന സമയത്തും വലിയ ആഢംബരത്തോടെയാണ് മാത്യൂ ജീവിച്ചിരുന്നതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എപ്ലോയ്‌മെന്റ് ബെനിഫിറ്റുകള്‍ അനാവശ്യമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയും പിന്നീട് നവ മാധ്യമങ്ങളില്‍ അവ പൊങ്ങച്ചപൂര്‍വ്വം ഇയാള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പിസ്സ, ഷാപെയിന്‍, ഇതര ജങ്ക് ഫുഡ് എന്നിവ മാത്രമാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. കിംഗ്‌സ് മില്‍ ആശുപത്രിയില്‍ 5 മാസക്കാലം മാത്യു ചികിത്സ തേടിയിരുന്നു. ഇവിടെ ആഴ്ച്ചയില്‍ 7000 പൗണ്ടാണ് ഇയാള്‍ക്ക് ചെലവ് വന്നത്. ദിവസവും വാര്‍ഡിലേക്ക് ചൈനീസ് ഫാസ്റ്റ് ഫുഡാണ് ഇയാള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. ആശുപത്രി കിടക്കയില്‍ ഷാപെയിനുമായി നില്‍ക്കുന്ന ചിത്രം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഭിന്നശേഷിക്കാരുടെ പാസ് ഉപയോഗിച്ച് നടത്തുന്ന സൗജന്യ യാത്രകളെക്കുറിച്ചും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്ങച്ചം പറയാറുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പൊണ്ണത്തടിയുള്ള മാത്യൂ വലിയ ഫുട്‌ബോള്‍ ആരാധകനാണ്. ഗെയിമിങ്ങിന് വേണ്ടി വാങ്ങിയ 65 ഇഞ്ച് ടെലിവിഷനും ഇയാള്‍ക്ക് പൊങ്ങച്ചം പറയാന്‍ കാരണമായി. ഫുട്‌ബോള്‍ മാച്ച് ടിക്കറ്റുകളും യാത്രകളും ഭക്ഷണവും ഉള്‍പ്പെടെ ഏതാണ്ട് എല്ലാ ചെലവുകളും ആഢംബര പൂര്‍വ്വം നടത്തിയിരുന്നു വിവിധ ബെനിഫിറ്റുകള്‍ ഉപയോഗിച്ചാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2016ല്‍ പോലീസുകാരെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതിന്റെ പേരില്‍ മാത്യുവിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന കേസും നിലനില്‍ക്കുന്നുണ്ട്. കോടതിയില്‍ നടക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ മാത്യുവിന്റെ അമ്മ തയ്യാറായിട്ടില്ല.