മുംബൈ: മൂട്ട ശല്യത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം സര്‍വീസ് നിര്‍ത്തിവെച്ചു. മുംബൈയില്‍ നിന്ന് നെവാര്‍ക്കിലേക്ക് പോകാനിരുന്ന വിമാനമാണ് യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച് ശുതീകരണത്തിനായി മാറ്റിയത്. ചൊവ്വാഴ്ചയാണ് മൂട്ട ശല്യത്തെക്കുറിച്ച് പരാതി ലഭിച്ചത്.

നെവാര്‍ക്കില്‍ നിന്നും മുംബൈയ്ക്കുള്ള യാത്രക്കിടെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു പെണ്‍കുട്ടിയുടെ കൈയില്‍ എന്തോ കടിച്ച പാടു കണ്ട മാതാപിതാക്കള്‍ സീറ്റ് പരിശോധിച്ചപ്പോള്‍ മൂട്ടയെ കണ്ടെത്തി. ഇവര്‍ പരാതിപ്പെട്ടപ്പോള്‍ ജീവനക്കാര്‍ എന്തോ മരുന്ന് തളിച്ചു. അല്‍പ സമയത്തിന് ശേഷം കൂടുതല്‍ മൂട്ടകള്‍ സീറ്റിനടിയില്‍ നിന്ന് പുറത്തുവരികയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതേത്തുടര്‍ന്ന് ഇവരെ ഇക്കോണമി ക്ലാസിലെ ഒരു സീറ്റിലേക്ക് മാറ്റി. ഇവിടെ ലഭിച്ച സീറ്റ് മോശമായിരുന്നുവെന്ന് പരാതിയില്‍ ഇവര്‍ വ്യക്തമാക്കി. സീറ്റുകള്‍ കീറിയതും മോണിറ്റര്‍ ഓഫാക്കാന്‍ കഴിയാത്ത വിധത്തിലുള്ളതുമായിരുന്നു. പിന്നീട് ജീവനക്കാര്‍ ഒരു തുണി ഉപയോഗിച്ചാണത്രേ സ്‌ക്രീന്‍ മറച്ചത്. ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുത്ത തനിക്കും കുടുംബത്തിനും വളരെയേറെ ബുദ്ധിമുട്ടുണ്ടായെന്നും ധനനഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നുണ്ട്.