യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപും പൊലീസും പറയുന്നതു ശരിയാണെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതിൻറെ വിശദീകരണം പരസ്യമായി ഇപ്പോൾ പറയാനാകില്ല.കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാൽ അതു കോടതിയലക്ഷ്യമാകും. അതേസമയം സംഭവം വിശദമാക്കി പൊലീസ് ഉടൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകും.

കേസുമായി ബന്ധപ്പെട്ട് സുനിൽ കുമാർ(പൾസർ സുനി) ജയിലിൽ നിന്നു തനിക്കു കത്തയച്ച കാര്യം അന്നു തന്നെ ഡിജിപി ബെഹ്റയെ ഫോണിലൂടെയും വാട്സാപ്പിലൂടെയും അറിയിച്ചെന്നും രണ്ടു ദിവസം കഴിഞ്ഞു രേഖാമൂലം പരാതി നൽകിയെന്നുമാണു ദിലീപ് കോടതിയെ അറിയിച്ചത്. എന്നാൽ സംഭവം നടന്ന് 20 ദിവസം കഴിഞ്ഞാണു പരാതിപ്പെട്ടത് എന്നായിരുന്നു പൊലീസിന്റെ വാദം. ഇതേക്കുറിച്ച് മനോരമ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപ് സംഭവവുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലായിരുന്നു. അങ്ങനെയുള്ള ഒരാളിൽ നിന്നു പരാതി ലഭിച്ചാൽ അതു സംബന്ധിച്ച പല കാര്യങ്ങളും പൊലീസിന് അന്വേഷിക്കേണ്ടതുണ്ട്. എന്തെങ്കിലും കാര്യങ്ങളിൽ സംശയം തോന്നിയാൽ പലതും കൂടുതൽ അന്വേഷിക്കേണ്ടി വരും. അതും പൊലീസ് ചെയ്തിട്ടുണ്ട്. ഏതായാലും ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നു ബെഹ്റ വ്യക്തമാക്കി.