ഒരുകാറില്‍ ഒരുമിച്ചു യാത്ര ചെയ്യവേ ഉണ്ടായ   വാക്കേറ്റത്തിനൊടുവില്‍ ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചുവീഴ്ത്തി. ബെംഗളുരു നഗരത്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.
48 കാരിയായ ഹസ്മയാണ് തന്റെ ഭര്‍ത്താവ് സായിറാമിനെ വെടിവെച്ചത്. ശരീരത്തില്‍ മൂന്നു വെടിയുണ്ടകള്‍ തുളച്ചുകയറിയ ഭര്‍ത്താവ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരുവരും ഹൊസൂരിലേക്കുള്ള യാത്രകഴിഞ്ഞ് തിരികെ തങ്ങളുടെ ഫോര്‍ച്യൂണര്‍ കാറില്‍ നഗരത്തിലേക്ക് മടങ്ങവേയാണ് സംഭവം. ബെംഗളുരു നഗരത്തിന് സമീപമുള്ള അനെകാലില്‍ വച്ച് ഭക്ഷണം കഴിച്ചതിന് ശേഷം ഇരുവരും മദ്യപിക്കുകയും തുടര്‍ന്ന് യാത്രക്കിടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയുമായിരുന്നു.
ബെംഗളുരു നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായി. തുടര്‍ന്ന് ഹസ്മ തന്റെ ഭര്‍ത്താവ് സായിറാമിന് നേര്‍ക്ക് കൈവശമുണ്ടായിരുന്ന തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നു.
കാറില്‍ നിന്ന് ചാടിയിറങ്ങി പ്രാണരക്ഷാര്‍ഥം ഓടിയ സായിറാം പിന്നാലെ എത്തിയ ബെംഗളുരു മെട്രോപൊളീറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ ചാടിക്കയറി രക്ഷപെടാന്‍ ശ്രമിച്ചു.
എന്നാല്‍ കാറില്‍ പിന്തുടര്‍ന്നെത്തിയ ഹസ്മ ബസിനെ മറികടന്ന് കുറുകെ വാഹനം ഇട്ട് ബസ് തടയുകയും ബസിനുള്ളില്‍ കയറി സായിറാമിനെ വീണ്ടും ആക്രമിക്കാന്‍ ഒരുങ്ങി. ഇതോടെ സംഘര്‍ഷത്തിലിട പെട്ട ബസ്സിലെ യാത്രക്കാരാണ് ഹസ്മയ തടഞ്ഞ് സായിറാമിനെ രക്ഷിച്ചത്.
ബെംഗളൂരുവില്‍ സെക്യൂരിറ്റി എജന്‍സി നടത്തുകയാണ് ഹസ്മയും സായിറാമും. ഹസ്മ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കൊലപാതക ശ്രമത്തിന് ഹസ്മയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.