ടോം ജോസ് തടിയംപാട്

എന്റെ പിതാവ് എന്നെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി കൊണ്ടുനടന്നത് ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ എല്ലാം ഷെയര്‍ ചെയ്തിരുന്നത് ഡാഡിനോടായിരുന്നു. ഇപ്പോള്‍ എന്റെ ഡാഡ് സന്തോഷവനായിരിക്കും. അദ്ദേഹം അദ്ദേഹത്തിന്റെ പിതാവിനോടും സഹോദരന്‍മാരോടുമൊപ്പം സ്വര്‍ഗത്തില്‍ എത്തികഴിഞ്ഞു. എങ്കിലും ഞങ്ങള്‍ക്ക് ഇതു താങ്ങാന്‍ കഴിയുന്നില്ല. ഞാനും ഒരിക്കല്‍ എന്റെ പിതാവിന്റെ അടുത്തെത്തി അദ്ദേഹത്തെ കാണും. അന്തരിച്ച ബെന്നി മാത്യുവിന്റെ മകള്‍ സ്റ്റെഫിനി ഇങ്ങനെ പറഞ്ഞു വിതുമ്പിയപ്പോള്‍ ആ വേദന കണ്ടുനിന്നവരിലെക്കും പടര്‍ന്നു.

ഇന്നലെ രാവിലെ 9.45ന് ബെന്നിയുടെ മൃതദേഹം വഹിച്ചുകൊണ്ട് ഫ്യൂണറല്‍ ഡയറക്റ്ററിന്റെ വാഹനം സ്റ്റോക്ക്ടന്‍ സെന്റ് ബീഡ് കാത്തലിക് പള്ളിയില്‍ എത്തിയപ്പോള്‍ തന്നെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളെക്കൊണ്ട് പള്ളിയും പരിസരവും നിറഞ്ഞു കവിഞ്ഞിരുന്നു. 10 മണിക്കു തന്നെ ബിഷപ്പ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ അന്ത്യശുശ്രുഷാ കര്‍മ്മങ്ങള്‍ ആരംഭിച്ചു. 7 വൈദികര്‍ സഹകാര്‍മ്മികന്‍മാരായി പങ്കെടുത്തു. വളരെ അടുക്കും ചിട്ടയോടും കൂടി 15 മിനിട്ട് നടത്തിയ പ്രസംഗത്തില്‍ ബിഷപ്പ് സ്രാമ്പിക്കല്‍ മരണം എന്നത് ജനനമാണ്, എന്റെ ഈ ശരീരമാണ് എനിക്ക് പിതാവിനോട് കൂടിച്ചേരാന്‍ തടസമായി നില്‍ക്കുന്നത് എന്ന പൗലോസ് ശ്ലീഹയുടെ വാക്കുകള്‍ ഓര്‍മിപ്പിച്ചുകൊണ്ട് ബെന്നി സഭക്കും സമൂഹത്തിനും പ്രിയപ്പെട്ടവനായിരുന്നു എന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ബെന്നി യൂക്കരിസ്റ്റിക് മിനിസ്റ്റര്‍ ആയിരുന്ന സെന്റ് ബീഡ് പള്ളിയില്‍ വച്ച് തന്നെ അന്ത്യാഞ്ജലി ഒരുക്കണമെന്ന ആഗ്രഹം അദ്ദേഹം കുടുംബാംഗങ്ങളുമായി പങ്കുവച്ചിരുന്നു. ബെന്നി ഭക്തിയോടെ സഭാശുശ്രൂഷകളില്‍ സജീവമായി പങ്കെടുത്തിരുന്ന അതേ പള്ളിയില്‍ തന്നെ അദേഹത്തിന്റെ അന്തൃകര്‍മ്മങ്ങളും നടന്നു.
മിഡില്‍സ്ബറോ ക്‌നാനായ യൂണിറ്റ് പ്രസിഡണ്ട്, സെന്റ് മേരീസ് സ്‌കൂള്‍ ഗവര്‍ണ്ണര്‍ എന്നീ നിലകളിലും ബെന്നി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിടുത്തെ മലയാളി സമൂഹത്തിനു മുഴുവന്‍ വലിയ നഷ്ടമാണ് ബെന്നിയുടെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് അനുശോചന പ്രസംഗം നടത്തിയ എല്ലാവരും ഓര്‍മിപ്പിച്ചു.

യുണയിറ്റഡ് കിങ്ങ്ഡം കത്തോലിക് ക്നാനായ അസോസിയേഷന്‍ (UKKCA). മിഡില്‍സ് ബറോ മലയാളി അസോസിയേഷന്‍. മിഡില്‍സ് ബറോ സീറോ മലബാര്‍ സഭ യൂണിറ്റ് മിഡില്‍സ് ബറോ ക്‌നാനായ യാക്കോബായ യൂണിറ്റ്, മിഡില്‍സ് ബറോ ക്‌നാനായ യൂണിറ്റ്, എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ബെന്നി മാത്യുവിന്റെ സഹോദരങ്ങള്‍ അമേരിക്ക,സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രേലിയ, ഇന്ത്യ, എന്നിവിടങ്ങളില്‍നിന്നും എത്തിച്ചേര്‍ന്നിരുന്നു. വലിയ ഒരു ഇംഗ്ലീഷ് സമൂഹവും സന്നിഹിതരായിരുന്നു. ബെന്നി തൊടുപുഴ മാറിക ഇടവക കുറ്റിക്കാട്ട് കുടുംബാംഗമാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി രോഗബാധിതനായി കഴിയുകയായിരുന്നു. ഡിസംബര്‍ രണ്ടിനാണ് അദ്ദേഹം മരണത്തിനു കിഴടങ്ങിയത്. ഭാര്യ സാലി ബെന്നി, കുട്ടികള്‍ സ്റ്റെഫിനി, ബോണി..

പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ഡര്‍ഹാം റോഡ് സെമിത്തേരിയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. സെമിത്തേരിയിലെ ചടങ്ങുകള്‍ക്ക് ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയില്‍ കാര്‍മികത്വം വഹിച്ചു. പിന്നിട് സെന്റ് ബീഡ് കാത്തലിക് പള്ളിയില്‍ ബെന്നിക്ക് വേണ്ടി മന്ത്രായും നടന്നു.

ചടങ്ങുകള്‍ വളരെ മനോഹരമായി സംഘടിപ്പിച്ച മിഡില്‍സ്ബറോ മലയാളി സമൂഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. വാഹനങ്ങള്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്യാന്‍ പോലീസ്, കൗണ്‍സില്‍ എന്നിവടങ്ങളില്‍ നിന്നും അനുവാദം വാങ്ങിയിരുന്നവെന്ന് സംഘടാകരില്‍ ഒരാളായ റെജിഷ് ജോര്‍ജ് പറഞ്ഞു. ചടങ്ങുകള്‍ക്ക് ബെന്നിയുടെ മകന്‍ ബോണി ബെന്നി നന്ദി അറിയിച്ചു. പുഷ്പങ്ങള്‍ മൃതദേഹദേഹത്തില്‍ അര്‍പ്പിക്കുനതിനു പകരം Macmillan and stoke Association UK charitty ഫണ്ടിനുവേണ്ടി സംഭാവന സ്വീകരിക്കുകയാണ് ചെയ്തത്.