ഇന്‍ഡോര്‍: മധ്യപ്രദേശിലെ ആത്മീയ ആള്‍ദൈവം ഗുരു ഭയ്യുജി മഹാരാജ് (50)ആത്മഹത്യ ചെയ്തു. തലയ്ക്ക് വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നു. ഇന്‍ഡോറിലെ വസതിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ആയിരക്കണക്കിന് അനുയായികളുള്ള ആള്‍ദൈവമാണ് ഭയ്യൂജി മഹാരാജ്.

ബോംബെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം നടന്നിരുന്നുവെന്ന് ഇന്‍ഡോര്‍ അവദേഷ് ഗോസ്വാമി പറഞ്ഞു. ഭയ്യുജി മഹാരാജ് അടക്കം ഏതാനും ആള്‍ദൈവങ്ങള്‍ക്കും സന്യാസിമാര്‍ക്കും ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കാബിനറ്റ് പദവി നല്‍കിയിരുന്നു. എന്നാല്‍, ഒരു സന്യാസിക്ക് ഇത്തരംപദവികള്‍ ആവശ്യമില്ലെന്ന് പറഞ്ഞ് അദ്ദേഹം അത് നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്.

2011ല്‍, ലോക്പാല്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെനിരാഹാര സമരം നടത്തിയപ്പോള്‍ യു.പി.എ സര്‍ക്കാരും ഹസാരെയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചിരുന്നത് ഭയ്യുജി മഹാരാജ് ആയിരുന്നു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും നിരവധി ഭക്തരുള്ള ആളാണ് മഹാരാജ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവീസ്, ഗായിക ലതാ മങ്കേഷ്‌കര്‍ അടക്കം നിരവധി പ്രമുഖര്‍ ഇന്‍ഡോറിലെ ഇദ്ദേഹത്തിന്റെ ആശ്രമത്തില്‍ സന്ദര്‍ശകരാണ്. ഭയ്യുജിയുടെ മരണത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.