ഷൈമോൻ തോട്ടുങ്കൽ
ലിവർപൂൾ . നവംബർ പതിനാറിന് ലിവർപൂളിൽ  വച്ച് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ  ബൈബിൾ കലോത്സവ നഗറിൽ രാവിലെ പത്തര മുതൽ എല്ലാ രണ്ടു മണിക്കൂറും ഇടവിട്ട് വിശുദ്ധ കുർബാന ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതിക്കുവേണ്ടി മോൺസിഞ്ഞോർ . ജിനോ അരീക്കാട്ട് അറിയിച്ചു . പത്തര , പന്ത്രണ്ടര, രണ്ടര , നാലര എന്നിങ്ങനെ നാല് വിശുദ്ധ കുർബാന കൾ  ആണ് ക്രമീകരിച്ചിരിക്കുന്നത്  .
 രാവിലെ ഒൻപതു മണിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തിരി തെളിയിക്കുന്നതോടെ ആണ് കലോത്സവം ഔദ്യോഗികമായി തുടക്കം കുറിക്കുന്നത് . തുടർന്ന് വേദികളിൽ മത്സരങ്ങൾ ആരംഭിക്കും.കലോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ശനിയാഴ്ച ലിവർപൂൾ ലിതെർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ വച്ച് വോളന്റിയേഴ്‌സ് ടീമിന്റെ വിപുലമായ മീറ്റിങ്ങു  നടന്നിരുന്നു .കലോത്സവത്തിന്റെ വിജയത്തിനായി രൂപീകരിക്കപ്പെട്ടിരിക്കുന്ന വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും , വേണ്ട നിർദേശങ്ങൾ യോഗത്തിൽ അവതരിപ്പിക്കപ്പെടുകയും ചെയ്തു . രൂപതയുടെ വിവിധ റീജിയനുകളിൽ നിന്നും എത്തുന്ന മത്സരാർത്ഥികൾക്ക് സുഗമമായി മത്സരങ്ങളിൽ പങ്കു കൊള്ളുവാനും , കാണികൾക്കു മത്സരങ്ങൾ വീക്ഷിക്കുവാനും വേണ്ടിയുള്ള പഴുതടച്ചുള്ള ക്രമീകരണങ്ങൾക്കാണ് സംഘാടക സമിതി ശ്രമിക്കുന്നത് .