ലണ്ടന്‍: ലണ്ടന്‍ നഗരത്തിന്റെ സ്പന്ദനമായ ബിഗ്‌ബെന്‍ ഇനി നാല് വര്‍ഷത്തേക്ക് ശബ്ദിക്കില്ല. അറ്റകുറ്റപ്പണികള്‍ക്കായാണ് ബിഗബെന്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. തിങ്കളാഴ്ച മുതല്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. എന്നാല്‍ ചില പ്രത്യേക അവസരങ്ങളില്‍ ബിഗ്‌ബെന്‍ തന്റ മണികള്‍ മുഴക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പാര്‍ലമെന്റ് മന്ദിരത്തിന്റെ ക്ലോക്ക്ടവറില്‍ 1859 മുതലാണ് ബിഗ്‌ബെന്‍ എന്ന ഭീമന്‍ ക്ലോക്ക് പ്രവര്‍ത്തനം തുടങ്ങിയത്. അന്നു മുതല്‍ എല്ലാ ദിവസവും ഓരോ മണിക്കൂറിലും ബിഗ്‌ബെന്‍ തന്റെ വിഖ്യാതമായ മണിശബ്ദം മുഴക്കിയിരുന്നു.

പാര്‍ലമെന്റ് അംഗങ്ങളും ജീവനക്കാരും മാധ്യമപ്രവര്‍ത്തകരും ടൂറിസ്റ്റുകളുമുള്‍പ്പെടെ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിലായിരുന്നു ബിഗ്‌ബെന്‍ അവസാനത്തെ മണി മുഴക്കിയത്. ഇനി 2021ല്‍ മാത്രമേ ഈ മണികള്‍ വീണ്ടും മുഴങ്ങുകയുള്ളു. അവസാന മണികള്‍ മുഴങ്ങിയതിനു ശേഷം വെസ്റ്റമിന്‍സ്റ്റര്‍ ആബിയിലെ മണികള്‍ മുഴക്കിയാണ് ബിഗ്‌ബെന്നിന് താല്‍ക്കാലിക വിട നല്‍കിയത്.

ക്ലോക്കിന് അത്യാവശ്യമായി നടത്തേണ്ടി വന്ന അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്നതിന് വലിയ ശബ്ദത്തിലുള്ള മണികള്‍ തൊഴിലാളികള്‍ക്ക് തടസമാകാതിരിക്കാനാണ് ഇവ നിര്‍ത്തിവെച്ചതെന്നാണ് വിശദീകരണം. എന്നാല്‍ പ്രധാനമന്ത്രി തെരേസ മേയ് ഉള്‍പ്പെടെ നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍ ബിഗ്‌ബെന്‍ നാല് വര്‍ഷത്തേക്ക് നിര്‍ത്തിവെച്ചതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.