ബ്രിട്ടണിലെ അതിസമ്പന്നനും ബ്രക്സിറ്റ് അനുകൂലിയുമായ വ്യവസായി സർ ജിം റാറ്റ്ക്ലിഫ് രാജ്യം വിടാൻ ഒരുങ്ങുന്നു. 4,000,000,000 യൂറോയുടെ ( 32,298 കോടി രൂപ) നികുതിയിൽ നിന്നും രക്ഷനേടാനാണ് റാറ്റ്ക്ലിഫ് തന്റെ കെമിക്കല്‍‌ കമ്പനി ലിനിയോസുമായി മൊണോക്കോയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. 35 ബില്യൺ ആസ്തിയുള്ള കമ്പനിക്ക് ലഭിക്കുന്ന ആഗോള വരുമാന പ്രകാരം ഒടുക്കേണ്ട നികുതിയിൽ നിന്നും ഒഴിവാകുന്നതിനാണ് നാടകീയ നീക്കമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

1998ൽ സ്ഥാപിതമായ കമ്പനിയുടെ ചെയര്‍മാനും സിഇഒയുമാണ് 66 കാരനായ സർ ജിം റാറ്റക്ലിഫ്. അന്താരാഷ്ട്ര അക്കൗണ്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർ ഹൗസ് കോ ഓാപ്പർസാണ് മൊണോക്കോയിലേക്കുള്ള മാറ്റത്തിന് പിന്തുണ നൽകുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. നടപടികളുടെ ഭാഗമായി കമ്പനിയുടെ രണ്ട് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർമാരായ. ആന്റി ക്യൂറി, ജോൺ റീസ് എന്നിവർക്ക് 20 ശതമാനം ഷെയറുകൾ കൈമാറിയിട്ടുമുണ്ട്. 18,500 ജീവനക്കാരുള്ള കമ്പനിയുടെ 60 ശതമാനം ഓഹരികളാണ് ജിം റാറ്റ് ക്ലിഫിനുള്ളത്.

യൂറോപ്യൻ യൂനിയന്റെ ഗ്രീൻ ടാക്സിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിറകെയാണ് യുകെ വിടുന്നെന്ന റിപ്പോർട്ട് പറയുന്നത്. ഗ്രീൻ ടാക്സ് രാജ്യത്തെ കെമിക്കൽ വ്യവസായത്തെ തകർക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 45 ബില്ല്യൺ യുറോയുടെ വാർഷിക വരുമാനമുള്ളതാണ് കമ്പനി.