ടോം ജോസ് തടിയംപാട്

മിഡ്‌ലാന്‍ഡിലെ ആദ്യ യാക്കോബായ ദേവാലയമായ ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ പള്ളി ഓശാന പെരുനാള്‍ മുതല്‍ ഉയിര്‍പ്പു വരെ ഒരാഴ്ചക്കാലം ഭക്തി സാന്ദ്രമാക്കി. ഏപ്രില്‍ 8ന് സ്റ്റെച്ച്ഫോര്‍ഡിലുള്ള പള്ളിയില്‍ കുരുത്തോല പെരുനാള്‍ ആഘോഷിച്ചു കൊണ്ട് കര്‍ത്താവിന്റെ യെരുശലേമിലെ ആഘോഷകരമായ എഴുന്നെള്ളിപ്പിനെ അനുസ്മരിച്ചു. കര്‍ത്താവു തന്റെ ശിഷ്യന്മാരുമായി തിരു ശരീരരക്തങ്ങള്‍ പങ്കിട്ട പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ ബുധനാഴ്ച വൈകുന്നേരം ആഘോഷിച്ചു.

ദുഃഖ വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ യാമ പ്രാര്‍ത്ഥനകളും സ്ലീബാ വന്ദനവിന്റെ ക്രമങ്ങളും ആയി കര്‍ത്താവിന്റെ ക്രൂശുമരണത്തില്‍ പങ്കുചേര്‍ന്നു. അന്നത്തെ തളിക പണമായ 400 പൗണ്ട് സിനോദിന്റെ ചികിത്സാ സഹായ നിധിയിലേക്ക് സംഭാവയായി നല്‍കുവാന്‍ തീരുമാനിച്ചു. മാനവ സമൂഹത്തെ പാപത്തില്‍നിന്നു വീണ്ടെടുത്ത രക്ഷാകരമായ ഉത്ഥാനത്തിന്റെ ആഘോഷം ശനിയാഴ്ച വൈകുന്നേരം കൊണ്ടാടപ്പെട്ടു.

ഈ വര്‍ഷത്തെ എല്ലാ ശുശ്രൂഷകളും അനുഗ്രഹമാക്കിത്തീരുന്നതിനു റവ. ഫാ. ഫിലിപ്പ് തോമസ് നേതൃത്വം വഹിച്ചു. ഈ ശുശ്രൂഷകളിലെല്ലാം പങ്കെടുത്തു ഏറ്റവും അനുഗ്രഹമാക്കിത്തീര്‍ത്ത വിശ്വാസ സമൂഹത്തോടുള്ള നന്ദി പള്ളിക്കമ്മറ്റിക്കു വേണ്ടി വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസ് അറിയിച്ചു.