കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് നെഞ്ച് വേദന വന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അറസ്റ്റിന് ശേഷം തൃപ്പൂണിത്തറ ജനറല്‍ ഹോസ്പിറ്റലിലെ വൈദ്യ പരിശോധന കഴിഞ്ഞ് പൊലീസ് ക്ലബിലേക്ക് പോകവേയാണ് ഫ്രാങ്കോയ്ക്ക് നെഞ്ച് വേദന വന്നത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊലീസ് പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്ന് എട്ട് മണിയോടെയാണ് ഫ്രാങ്കോയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ബലാത്സംഗം, സ്വവര്‍ഗ പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബിഷപ്പിന്റെ മൊഴികളിലുള്ള വൈരുധ്യമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. തനിക്കെതിരെ ഗൂഡാലോചന നടന്നു എന്ന ബിഷപ്പിന്റെ വാദം പൊളിഞ്ഞതായും എസ്.പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.