ന്യൂഡൽഹി: ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസിയിൽ നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ബിറ്റ്കോയിൻ മൂല്യം റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയതിനെ തുടർന്ന് നിരവധി പേർ ഡിജിറ്റൽ കറൻസിയിൽ നിക്ഷേപിക്കാൻ താൽപര്യം കാണിച്ചിരുന്നു. എന്നാൽ, ചില രാജ്യങ്ങൾ ബിറ്റ്കോയിനെതിരെ രംഗത്തെത്തിയതോടെ  മൂല്യം കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ധനകാര്യമന്ത്രാലയം രംഗത്തെത്തിയത്.

ബിറ്റ്കോയിൻ പോലുള്ള പദ്ധതികളില്‍ ആരും നിക്ഷേപം നടത്തരുത്. സ്വാഭാവികമായ നിക്ഷേപ പദ്ധതികളല്ല ഇത്. ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കുന്ന ബിറ്റ്കോയിൻ പാസ്വേർഡ് ഹാക്കിങ്ങിലൂടെയോ മാൽവെയർ അറ്റാക്കിലുടെയോ ആർക്കും സ്വന്തമാക്കാനാവും.  തീവ്രവാദ പ്രവർത്തനങ്ങൾക്കും കള്ളക്കടത്തിനും മയക്കുമരുന്ന് വിൽപനക്കുമാണ് ബിറ്റ്കോയിൻ ഉപയോഗിക്കുന്നത്. അതുകൊണ്ട് ബിറ്റ്കോയിൻ  വ്യാപനം തടയണമെന്നും ധനകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

നേരത്തെ ബിറ്റ്കോയിൻ ഉപയോഗിച്ച് ഇടപാട് നടത്താൻ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ അധികാരമില്ലെന്ന് ആർ.ബി.ഐ വ്യക്തമാക്കിയിരുന്നു. സ്വന്തം റിസ്കിൽ വേണം ആളുകൾ ഇത്തരം ഇടപാടുകൾ നടത്താനാണെന്നും ആർ.ബി.ഐ. പറഞ്ഞിരുന്നു.

എന്നാല്‍ ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിച്ച് കൊണ്ട് തന്നെ ബിറ്റ് കോയിനില്‍ നിക്ഷേപകരുടെ എണ്ണം കൂടി വരികയാണ്. ജപ്പാന്‍, സൌത്ത് കൊറിയ, സ്വീഡന്‍, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങള്‍ ഔദ്യോഗികമായി തന്നെ ക്രിപ്റ്റോ കറന്‍സി അംഗീകരിച്ചതാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.