ഇന്ത്യയില്‍ കാണാതായ ക്രിപ്റ്റോ കറന്‍സി ബിറ്റ്കോയിന്‍ തിരിച്ചു പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് കോടി പ്രതിഫലം. കാണാതായ 438.318 ബിറ്റ്‌കോയിനുകള്‍ കണ്ടെത്തുന്നതിനായാണ് ക്രിപ്റ്റോ കറന്‍സി ഇന്ത്യയില്‍ കൈകാര്യം ചെയ്യുന്ന കോയിന്‍ സെക്യുര്‍ വന്‍ തുക പ്രതിഫലം പ്രഖ്യാപിച്ചത്. ബിറ്റ്‌കോയിനുകള്‍ മോഷ്ടിക്കപ്പെട്ടതായാണ് വിലയിരുത്തല്‍.

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൈമാറ്റ കേന്ദത്തില്‍ നിന്നും ഏപ്രില്‍ 8 നാണ് 20 കോടിക്കു മുകളില്‍ വിലമതിക്കുന്ന 438 ബിറ്റ് കോയിനുകള്‍ നഷ്ടമായത്. ഏക്‌സ്‌ചേഞ്ചിന്റെ വാലറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

നഷ്ടപ്പെട്ട തുക തിരികെ കണ്ടെത്തുന്നതിന് ഇതിന്റെ 10 ശതമാനം പ്രതിഫലമായി നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി വെള്ളിയാഴ്ചയാണ് കോയിന്‍ സെക്യുര്‍ പ്രസ്ഥാവന ഇറക്കിയത്.

ഹാക്ക് ചെയ്യപ്പെട്ടു എന്നു വ്യക്തമാക്കി ഏകദേശം 11000 ത്തോളം ഉപഭോക്താക്കള്‍ രംഗത്തെത്തിയിരുന്നു. ക്രിപ്റ്റോ കറന്‍സി രംഗത്തെ രാജ്യത്തെ ഏറ്റവും വലിയ മോഷണമായി കണക്കാക്കപ്പെട്ട സംഭവത്തില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കുമെന്ന് നേരത്തെ ബിറ്റ് കോയിന്റെ ഇന്ത്യയിലെ എക്സേഞ്ചായ കോയിന്‍ സെക്യുര്‍ മേധാവി മോഹിത് കല്‍റ വ്യക്തമാക്കിയിരുന്നു.

ഡല്‍ഹി ആസ്ഥാനത്തു നിന്നും ബിറ്റ്‌കോയിന്‍ മോഷണം പോയെന്ന് വ്യക്തമാക്കി കഴിഞ്ഞ 10ന് കമ്പനി ഡല്‍ഹി സൈബര്‍ ക്രൈം ഡിപാര്‍ട്ട്‌മെന്‍റിന് പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതി പോലിസ് അന്വേഷിച്ചു വരികയാണ്.