ബിറ്റ്‌കോയിന്‍ മൂല്യം സ്വര്‍ണ്ണത്തെയും മറികടക്കുമെന്ന് പ്രമുഖ നിക്ഷേപകന്‍. ഏറ്റവും ജനപ്രിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ മൂല്യം 7 ലക്ഷം ഡോളറിന് മുകളിലെത്തുമെന്ന് ഇന്‍വെസ്റ്ററായ ജോണ്‍ ഫെഫറാണ് അവകാശപ്പെടുന്നത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഫര്‍ ക്യാപിറ്റല്‍ എന്ന ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപവത്തിന്റെ പാര്‍ട്ണറാണ് ഇദ്ദേഹം. ന്യയോര്‍ക്കില്‍ നടന്ന സോണ്‍ ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ഫറന്‍സില്‍ പരാമര്‍ശ വിധേയമായ സ്ഥാപനമാണ് ഇത്. നിക്ഷേപം നടത്താന്‍ ഏറ്റവും നല്ല സ്റ്റോക്കുകള്‍ ഏതാണെന്ന് നിക്ഷേപകര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്ന ഇവന്റാണ് ഇത്. അതില്‍ ആദ്യമായാണ് ക്രിപ്‌റ്റോകറന്‍സി പരാമര്‍ശവിധേയമാകുന്നതെന്ന പ്രത്യേകതയുമുണ്ട്.

ലോകത്ത് ആദ്യമായി നിക്ഷേപത്തില്‍ സ്വര്‍ണ്ണത്തിന് പകരക്കാരനായെത്തുന്നത് ബിറ്റ്‌കോയിനാണെന്ന് ഫെഫര്‍ പറഞ്ഞു. നോണ്‍ സോവറിന്‍ ശേഖരമായി ഇത് പരിഗണിക്കപ്പെടുകയാണെങ്കില്‍ സ്വര്‍ണ്ണത്തിന് പകരമായി റിസര്‍വ് കറന്‍സിയായിപ്പോലും ബിറ്റ്‌കോയിന്‍ മാറാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ മറ്റ് ക്രിപ്‌റ്റോഅസറ്റുകള്‍ക്ക് ഈ സാധ്യത കുറവാണെന്നും ഫെഫര്‍ വ്യക്തമാക്കി. വിദേശ റിസര്‍വിന്റെ 25 ശതമാനം ബിറ്റ്‌കോയിനായി മാറിയാല്‍ ബിറ്റ്‌കോയിന്‍ നെറ്റ്വര്‍ക്കിന്റെ മൊത്തം മൂല്യം 6.4 ട്രില്യന്‍ ഡോളറിന് സമമാകും. നിലവില്‍ ഒരു ബിറ്റ്‌കോയിന് 9000 ഡോളറാണ് മൂല്യം. നിലവില്‍ ഇതിന്റെ മാര്‍ക്കറ്റ് ക്യാപ് 150 ബില്യന്‍ ഡോളറാണ്.

ഇതാദ്യമായാണ് സോണ്‍ ഇവന്റില്‍ ക്രിപ്‌റ്റോകറന്‍സിയുടെ നിക്ഷേപ സാധ്യത പരാമര്‍ശിക്കപ്പെടുന്നത്. പ്രമുഖ ഹെഡ്ജ് ഫണ്ട് നിക്ഷേപകരില്‍ പലരും ഡിജിറ്റല്‍ അസറ്റുകളില്‍ നിക്ഷേപത്തിന് താല്‍പര്യം പ്രകടിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. പ്രമുഖ നിക്ഷേപകനായ ജോര്‍ജ് സോറോസ് ബിറ്റ്‌കോയിനില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ അസറ്റുകള്‍ വെറും നീര്‍ക്കുമിളകളാണെന്ന് നേരത്തേ വിമര്‍ശനം ഉന്നയിച്ചയാളാണ് ഇദ്ദേഹമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.