പത്തനംതിട്ട: പത്തനംതിട്ട സീറ്റുമായി ബന്ധപ്പെട്ട് ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷമാകുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും കെ. സുരേന്ദ്രനും തമ്മിലാണ് പ്രധാനമായും സീറ്റിനെ ചൊല്ലി തര്‍ക്കം. പത്തനംതിട്ടയില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സര രംഗത്ത് നിന്ന് പിന്മാറുമെന്നാണ് സുരേന്ദ്രന്റെ ഭീഷണി. അതേസമയം കേന്ദ്ര നേതൃത്വത്തെ സ്വാധീനിച്ച് സീറ്റ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പാണ് പിള്ള നടത്തുന്നത്. നേരത്തെ അല്‍ഫോണ്‍സ് കണ്ണന്താനവും എം.ടി രമേശും ഉള്‍പ്പെടെയുള്ളവര്‍ പത്തനംതിട്ടയില്‍ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കണ്ണന്താനത്തിന് കോട്ടയം സീറ്റ് നല്‍കി ഒതുക്കാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമം.

മുരളീധരപക്ഷവും ശോഭാ സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ പത്തനംതിട്ട സീറ്റിനായി പിടിവലി നടത്തിയിരുന്നു. കോട്ടയം സീറ്റ് നല്‍കി പ്രശ്‌ന പരിഹാരത്തിന് പാര്‍ട്ടി ശ്രമിക്കുന്നുണ്ടെങ്കിലും സമവായത്തിന് കണ്ണന്താനം തയ്യാറായിട്ടില്ലെന്നാണ് വിവരം. പത്തനംതിട്ടയില്‍ കണ്ണന്താനത്തിനെയാണ് ദേശീയ നേതൃത്വത്തിനും താല്‍പ്പര്യം. എന്നാല്‍ തിരുവനന്തപുരം സീറ്റിലേക്ക് കുമ്മനം രാജശേഖരന്‍ എത്തിയതോടെ പിന്തള്ളപ്പെട്ട സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയില്‍ നിര്‍ത്തണമെന്നാണ് ചില നേതാക്കളുടെ ആവശ്യം.

ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ പിഎസ് ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനാണ് ധാരണയായത്. എന്നാല്‍ പത്തനംതിട്ടക്ക് വേണ്ടി കെ സുരേന്ദ്രന്‍ സമ്മര്‍ദം തുടരുകയാണ്. പിന്നാലെ പിളളയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ബിജെപി അണികളുടെ പ്രതിഷേധവുമുണ്ടായി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ യുടെ ഫെയിസ്ബുക്ക് പേജിലാണ് അണികളുടെ പ്രതിഷേധം അരങ്ങേറുന്നത്. പിള്ളയെ മത്സരിപ്പിക്കരുതെന്നും കെ. സുരേന്ദ്രനെ സീറ്റിലേക്ക് പരിഗണിക്കണമെന്നുമാണ് പ്രവര്‍ത്തകരുടെ ആവശ്യം. പിള്ള മത്സരിച്ചാല്‍ പത്തനംതിട്ടയില്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

പത്തനംതിട്ട സീറ്റില്‍ മല്‍സരിക്കാനുളള മോഹം ശ്രീധരന്‍ പിള്ള മാറ്റിവെക്കണമെന്നും സുരേന്ദ്രനാണ് അവിടെ സാധ്യതയെന്നുമാണ് മറ്റു ചിലരുടെ വാദം. സുരേന്ദ്രന്റെ പക്ഷത്ത് നില്‍ക്കുന്ന ചിലരാണ് സൈബര്‍ ക്യാംപെയിനിന് തുടക്കം കുറിച്ചതെന്നാണ് സൂചന. അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അമിത് ഷാ പോസ്റ്റ് ചെയ്ത കുറിപ്പിനടിയില്‍ പോലും സുരേന്ദ്രന് വേണ്ടി അണികള്‍ മുറവിളി കൂട്ടുന്നുണ്ട്.