പത്തനംതിട്ട: പത്തനംതിട്ട സീറ്റിനായി ബി.ജെ.പിയിലി ഗ്രൂപ്പ് പോര് ശക്തമാകുന്നു. മുരളീധരപക്ഷവും കെ. സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ പത്തനംതിട്ട സീറ്റിനായി പിടിവലി നടത്തുകയാണ്. നേരത്തെ അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ടയില്‍ മത്സരിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. കണ്ണന്താനത്തിനെയാണ് ദേശീയ നേതൃത്വത്തിനും താല്‍പ്പര്യം. എന്നാല്‍ തിരുവനന്തപുരം സീറ്റിലേക്ക് കുമ്മനം രാജശേഖരന്‍ എത്തിയതോടെ പിന്തള്ളപ്പെട്ട സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയില്‍ നിര്‍ത്തണമെന്നാണ് ചില നേതാക്കളുടെ ആവശ്യം. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ഇന്നറിയാം.

ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ പിഎസ് ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനാണ് ധാരണയായത്. എന്നാല്‍ പത്തനംതിട്ടക്ക് വേണ്ടി കെ സുരേന്ദ്രന്‍ സമ്മര്‍ദം തുടരുകയാണ്. നിലവില്‍ തൃശൂര്‍ സീറ്റില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് തീരുമാനം വന്നതോടെ പത്തനംതിട്ട സീറ്റ് കൈവിടാതിരിക്കാനുള്ള അവസാന ശ്രമങ്ങള്‍ നടത്തുകയാണ് കെ. സുരേന്ദ്രന്‍. സുരേന്ദ്രനെയാണ് ആര്‍.എസ്.എസിനും താല്‍പ്പര്യം. എന്നാല്‍ ശ്രീധരന്‍ പിള്ളയെ മാറ്റിനിര്‍ത്തുക എളുപ്പത്തില്‍ സാധ്യമാകാതെ വന്നതോടെയാണ് ബി.ജെ.പി പ്രതിസന്ധിയിലായിരിക്കുകയാണ്.

പത്തനംതിട്ട അല്ലാതെ മറ്റൊരു സീറ്റിലും തന്നെ പരിഗണിക്കരുത് എന്നാവശ്യപ്പെട്ട് കണ്ണന്താനം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്ക് കത്ത് നല്‍കിയിട്ടുണ്ട്. തന്റെ മണ്ഡലമാണ് പത്തനംതിട്ടയെന്നും മറ്റൊരിടത്തും മത്സരിക്കില്ലെന്ന നിലപാടിലാണ് കണ്ണന്താനം. എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരും താല്‍പ്പര്യമുള്ള മണ്ഡലങ്ങള്‍ ലഭിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.