ഒന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിമാരിൽ ഒരാളെന്ന് മിക്ക മാധ്യമ സർവേകളും കണ്ടെത്തിയ നേതാവായിരുന്നു സുഷമ സ്വരാജ്. .ട്വിറ്ററിൽ സജീവമായിരുന്ന അവർ വിദേശ ഇന്ത്യാക്കാരുടെ ആവശ്യങ്ങൾ കേൾക്കാനും അവയോട് പ്രതികരിക്കാനും ശ്രദ്ധിച്ചു. ആ പ്രവർത്തനങ്ങൾക്കു സമൂഹമാധ്യമങ്ങളിൽ നല്ല പ്രതികരണം ലഭിക്കുകയും ചെയ്തു. വിദേശത്തു വിഷമതകൾ നേരിടുന്ന ഇന്ത്യക്കാർക്ക് മാത്രമല്ല ഇന്ത്യയിൽ ചികിത്സ തേടിയ പിഞ്ചുകുഞ്ഞുങ്ങളടക്കമുളള പാക്കിസ്ഥാൻ സ്വദേശികൾക്ക് വരെ സുഷമ ആശ്രയമായി.

മുതിർന്ന ബിജെപി നേതാവ്. ലോക്സഭയിലെ മുൻപ്രതിപക്ഷ നേതാവ്. ഡൽഹി മുൻ മുഖ്യമന്ത്രി, രണ്ടു തവണ ഹരിയാനയിൽ സംസ്ഥാന മന്ത്രി. നാല് ബിജെപി സർക്കാരിൽ മന്ത്രിയായിരുന്നു.1996,1998,1999 വാജ്പേയ്, 2014 നരേന്ദ്രമോദി മന്ത്രിസഭകളിലായി വാർത്താ വിതരണ പ്രക്ഷേപണം, വാർത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാർലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകൾ കൈകാര്യം ചെയ്തു. പതിഞ്ചാം ലോക്സഭയിൽ പ്രതിപക്ഷനേതാവായി. മൂന്നു തവണ രാജ്യസഭയിലേക്കും നാലു തവണ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

വിദേശകാര്യമന്ത്രാലയം കാരുണ്യത്തിന്‍റെ മുഖമാണെന്ന് തെളിയിച്ചത് സുഷമാസ്വരാജ് വിദേശകാര്യമന്ത്രി കസേരയിലിരുന്നപ്പോഴാണ്. വിദേശത്ത് പ്രശ്നങ്ങളില്‍പ്പെടുന്ന ഇന്ത്യക്കാര്‍ക്ക് ആദ്യം ആശ്രയിക്കാവുന്ന അടുപ്പമുള്ള ബന്ധുവിന്‍റെ സ്ഥാനമായിരുന്നു സുഷമാ സ്വരാജിന്. കലുഷിതമായ ഇറാഖില്‍ നിന്ന് 46 മലയാളി നഴ്സുമാരെ രക്ഷിച്ചെടുത്ത ഈ വനിത വിദേശരാജ്യങ്ങളുമായി ഇന്ത്യയ്ക്ക് മികച്ച നയതന്ത്രവും നെയ്തെടുത്തു .
നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിപ്പോയാലും അവിടെ ഇന്ത്യന്‍ എംബസി സഹായത്തിനുണ്ടാകും – 987 ദിവസമായി ചൊവ്വയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരനാണ് എന്നാണ് മംഗള്‍യാന്‍ പുറപ്പെടുക എന്ന തമാശ ട്വീറ്റ് ചെയ്ത യുവാവിന് സുഷമാസ്വരാജിന്‍റെ മറുപടിയായിരുന്നു ഇത്. പക്ഷേ സുഷമാസ്വരാജ് വിദേശകാര്യമന്ത്രിയായിരുന്നപ്പോള്‍ ഇതിന് വെറുംവാക്കിന്‍റെ നിറമായിരുന്നില്ല, ഉറപ്പിന്‍റെ കരുത്തായിരുന്നു. ഇറാഖില്‍ ഐഎസ് ആക്രമണം രൂക്ഷമായ പ്രദേശത്ത് മലയാളികള്‍ ഉള്‍പ്പെടെ 46 നഴ്സുമാരെ രക്ഷിച്ചുകൊണ്ടുവന്നത് സുഷമസ്വരാജിന്‍റെ നയതന്ത്രനീക്കത്തിന്‍റെ വിജയമായിരുന്നു. ഒന്‍പതാം വയസില്‍ ട്രെയിന്‍മാറിക്കയറി പാക്കിസ്ഥാനിലെത്തിയ ബധിരയും മൂകയുമായ ഗീത എന്ന പെണ്‍കുട്ടി 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തി തന്‍റെ മാതാപിതാക്കളെ തിരഞ്ഞപ്പോള്‍, കുടുംബത്തെ കണ്ടെത്തിയില്ലെങ്കില്‍ അവളെ സംരക്ഷിക്കുമെന്ന് പറഞ്ഞ സുഷമാസ്വരാജ് മാനവികതയുടെ മുഖമായി.

6 വര്‍ഷം പാക്ക് ജയിലില്‍ കഴിഞ്ഞ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഹമീദ് നിഹാല്‍ അന്‍സാരിയുടെയുടെയും സൗദിയില്‍ തൊഴിലുടമ അടിമയാക്കിയ പഞ്ചാബി പെണ്‍കുട്ടിയുടെ മോചനം സുഷമയ്ക്ക് കൈയ്യടി വാങ്ങിക്കൊടുത്തു. ഒരു വയസുള്ള പാക്ക് ബാലികയ്ക്ക് ഹൃദയശസ്ത്രക്രിയ നടത്താന്‍ ഇന്ത്യയിലേക്ക് വരാന്‍ മണിക്കൂറുകള്‍ക്കകം വീസ നല്‍കിയും സുഷമ ജനകീയയായി. വീസ ഏജന്‍റുമാര്‍ മൂന്നുലക്ഷം രൂപയ്ക്ക് സ്പോണ്‍സര്ക്ക് വിറ്റ ഇന്ത്യന്‍ യുവതി സല്‍മാബീഗത്തെ രക്ഷിച്ചതും പാക്ക് പൗരന്‍ തോക്ക് ചൂണ്ടി വിവാഹം കഴിച്ചതിനെ തുടര്‍ന്ന് തടവിലായ ഇന്ത്യക്കാരി ഉസ്മ അഹമ്മദ് തിരിച്ചെത്തിയതും സുഷമാസ്വരാജിന്‍റെ കരങ്ങളിലെ സഹായത്താലാണ്.

തീവ്രവാദം കയറ്റിവിടുന്ന രാജ്യമായി പാക്കിസ്ഥാന്‍ മാറിയെന്ന് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭാ സമ്മേളനത്തില്‍ തുറന്നടിച്ചും മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ കരുക്കള്‍ നീക്കിയും നയതന്ത്രരംഗത്തും സുഷമസ്വരാജ് മികച്ച പ്രകടനം നടത്തി. വിദേശകാര്യമന്ത്രിയായിരിക്കെ നടത്തിയ ഇടപടെലുകളാണ് സുഷമാസ്വരാജിന് ആദരവ് കലര്‍ന്ന ജനകീയ മുഖം നേടിക്കൊടുത്തു. വിട്ടുവീഴ്ചയില്ലാത്ത കാരുണ്യത്തിന്‍റെ ഇക്കാലമാകും സുഷമാസ്വരാജിനെ ജനങ്ങളുടെ മനസില്‍ ഉറപ്പിച്ച് നിര്‍ത്തുക.

ട്വിറ്ററിൽ സജീവമായിരുന്ന അവർ വിദേശ ഇന്ത്യാക്കാരുടെ ആവശ്യങ്ങൾ കേൾക്കാനും തുടർനടപടിയെടുക്കാനും ശ്രദ്ധിച്ചു. ആ പ്രവർത്തനങ്ങൾ സമൂഹമാധ്യമങ്ങൾ കയ്യടിയോടെ സ്വീകരിച്ചു. അവഗണന മാത്രം കണ്ടുശീലിച്ച പ്രവാസികൾക്ക് വിരൽത്തുമ്പിൽ സാന്ത്വനവർഷവുമായി എത്തുന്ന വിദേശകാര്യ മന്ത്രി ആദ്യം അത്ഭുതമായിരുന്നു.

ട്വിറ്ററിൽ ഒരഭ്യർഥന മതി സഹായം പടിവാതിൽക്കലെത്തും എന്നതായിരുന്നു സുഷമയുടെ രീതി. ഇന്ത്യക്കാർക്ക് മാത്രമല്ല, ഇന്ത്യയിൽ ചികിത്സ തേടി പാക്കിസ്ഥാനിൽനിന്നെത്തിയ പിഞ്ചുകുഞ്ഞ് അടക്കമുളളവർക്കു വരെ സുഷമ ആശ്രയമായി. ട്വിറ്ററിൽ സുഷമയ്ക്കുള്ളത് ഒന്നേകാൽ കോടിയിലേറെ ഫോളോവേഴ്സാണ്.

കഴിഞ്ഞ വർഷം മലേഷ്യയിൽ മനോദൗർബല്യം ബാധിച്ച സുഹൃത്തിനെ രക്ഷിക്കാൻ മുറി ഇംഗ്ലീഷിൽ ഒരാൾ ട്വീറ്റ് ചെയ്തു. പലരും പരിഹസിച്ചെങ്കിലും സുഷമ അവിടെയും മനം കവർന്നു. ‘വിദേശ മന്ത്രാലയത്തിൽ എത്തിയശേഷം ഏതു തരം ഇംഗ്ലിഷ് ഉച്ചാരണവും വ്യാകരണവും എനിക്കു വഴങ്ങും’ എന്നായിരുന്നു പ്രതികരണം. യുവാവിനെ നാട്ടിലെത്തിക്കുകയും ചെയ്തു.

ഹൃദയ ശസ്ത്രക്രിയയ്ക്കു വീസ കിട്ടാതെ വിഷമിച്ച പാക്ക് ബാലികയ്ക്ക് നൊടിയിടയിൽ വീസ നൽകിയാണു സുഷമ അയൽരാജ്യത്തു താരമായത്. ഇറാഖിലെ ബസ്രയിൽ കുടുങ്ങിയ 168 ഇന്ത്യക്കാർക്ക് രക്ഷയായതു കൂട്ടത്തിൽ ഒരാൾ സുഷമയ്ക്ക് അയച്ച വിഡിയോ സന്ദേശമാണ്.

യെമനിൽ ഇന്ത്യക്കാരനെ വിവാഹം ചെയ്ത തദ്ദേശീയ യുവതി 8 മാസം പ്രായമുള്ള മകന്റെ ചിത്രം അയച്ച് രക്ഷാഭ്യർഥന നടത്തിയപ്പോൾ മണിക്കൂറുകൾക്കകം സഹായമെത്തിച്ചു സുഷമ ചരിത്രമെഴുതി. ‘സൂപ്പർ മോം’ എന്നാണ് വാഷിങ്ടൻ പോസ്റ്റ് സുഷമയെ വിശേഷിപ്പിച്ചത്. ഒട്ടേറെ മലയാളികളും സ്പോൺസറുടെ പീഡനങ്ങളിൽ നിന്നും വീസ തട്ടിപ്പുകളിൽ നിന്നും സുഷമയിലൂടെ രക്ഷ നേടി.

രാജ്യം ഒപ്പമുണ്ട് എന്ന സന്ദേശമായിരുന്നു പ്രവാസികൾക്ക് സുഷമയുടെ സൗമ്യ സാന്നിധ്യം. ഇത്തവണ അവർ മാറി നിന്നപ്പോൾ ഏറ്റവുമധികം വേദനിച്ചതും നിരാശരായതും അവരായിരുന്നു. അതിന് രാഷ്ട്രീയ ഭേദമുണ്ടായിരുന്നില്ല.‌

2016ൽ സുഷമ വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി. 2019 ലെ തിരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം സുഷമ വിട്ടു നിന്നു. ഹരിയാന അംബാല കന്റോൺമെന്റിൽ 1952 ഫെബ്രവരി 14ന് ജനിച്ച സുഷമ എഴുപതുകളിൽ വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത് . നിയമബിരുദം നേടിയ അവർ അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭപരിപാടികളിൽ പങ്കെടുത്തു. 1977ൽ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്‌ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി. 1980ൽ ജനതാ പാർട്ടിയിൽ നിന്നു ജനസംഘവിഭാഗം പിരിഞ്ഞു ബിജെപി രൂപീകരിച്ചതു മുതൽ സുഷമ പാർട്ടിയിലുണ്ട്. ദേശീയ നേതൃത്വത്തിലെത്തിയ അവർ 1990ൽ രാജ്യസഭാംഗമായി. 1998ൽ ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി.

ഹരിയാനയിലും ഉത്തരാഞ്ചലിലും മധ്യപ്രദേശിലും നിന്നു രാജ്യസഭയിലേക്കെത്തിയ സുഷമ രണ്ടു തവണ ലോക്‌സഭയിലെത്തിയതു സൗത്ത് ഡൽഹി മണ്ഡലത്തിൽ നിന്നാണ്. 2009ലും 2014ലും മധ്യപ്രദേശിലെ വിദിശയിൽ നിന്നായിരുന്നു ലോക്‌സഭാ വിജയം. ഹരിയാനയിലെ കർണാൽ ലോക്‌സഭാ മണ്ഡലത്തിൽ ’80, ’89 തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട ചരിത്രവും സുഷമയ്‌ക്കുണ്ട്. രാജ്യത്ത് ഒരു രാഷ്ട്രീയപാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോഡും സുഷമക്ക് സ്വന്തം.

സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീം കോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു സുഷമയുടെ ഭർത്താവ്. രാജ്യസഭയിൽ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവർക്കുണ്ട്. ബൻസൂരി ഏക പുത്രി.