ലോക്‌സഭയില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രണ്ട് ബിജെപി എംപിമാര്‍ രംഗത്ത് വന്നു. രാജീവ് പ്രതാപ് റൂഡിയും ഹേമമാലിനിയുമാണ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. തങ്ങളുടെ മണ്ഡലങ്ങളില്‍ ടൂറിസം വികസനത്തിന് മതിയായ പണം അനുവദിക്കുന്നില്ല എന്നായിരുന്നു സര്‍ക്കാരിനെതിരെ ഇരുവരുടേയും പരാതി. രാജീവ് പ്രതാപ് റൂഡി ബിഹാറിലെ സരണില്‍ നിന്നും ഹേമമാലിനി യുപിയിലെ മഥുരയില്‍ നിന്നുമുള്ള എംപിമാരാണ്.

ബിഹാര്‍ ഇക്കോ ടൂറിസം പദ്ധതിക്ക് കേന്ദ്രം ഫണ്ട് അനുവദിച്ചില്ലെന്ന് രാജീവ് പ്രതാപ് റൂഡി കുറ്റപ്പെടുത്തി. മധുര വൃന്ദാവനില്‍ യാതൊരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ലെന്ന് ഹേമമാലിനിയും പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കൃഷ്ണ സര്‍ക്യൂട്ടിന് കീഴില്‍ വരുന്ന പദ്ധതിയാണിത്. റൂഡിയ്ക്കും ഹേമമാലിനിക്കും പ്രതിപക്ഷ ബഞ്ചുകളില്‍ നിന്ന് പിന്തുണ കിട്ടി. അവര്‍ ഡസ്‌കില്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. എട്ട് സംസ്ഥാനങ്ങള്‍ക്ക് ഇക്കോ ടൂറിസം പദ്ധതിക്കായി 500 കോടി രൂപ വീതം നല്‍കിയപ്പോള്‍ ബിഹാറിന് ചില്ലിക്കാശ് കിട്ടിയില്ലെന്ന് റൂഡി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ നിര്‍ദ്ദേശങ്ങളുമായി അങ്ങോട്ടും ഇങ്ങോട്ടും ഓടുകയാണ്. എന്നാല്‍ ഈ പദ്ധതി നിര്‍ദ്ദേശങ്ങള്‍ എങ്ങോട്ടാണ് പോകുന്നത് എന്ന് അറിയില്ല. 2018ല്‍ മുന്നോട്ടുവച്ച പദ്ധതി ഇപ്പോളും തുടങ്ങിയിട്ടി – റൂഡി പറഞ്ഞു.

അതേസമയം ഇത്തരം പദ്ധതി നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സഹിതം സമര്‍പ്പിക്കേണ്ടതാണ് എന്ന് ടൂറിസം മന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ മറുപടി നല്‍കി. എന്നാല്‍ റൂഡി വിട്ടില്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കിയവയിലും കാര്യമൊന്നുമുണ്ടായില്ലെന്ന് റൂഡി. മഥുര, വൃന്ദാവന്‍, ഗോവര്‍ദ്ധന്‍, ബര്‍സാന, നന്ദഗാവ് അടങ്ങുന്ന കൃഷ്ണ സര്‍ക്യൂട്ട് പ്രോജക്ടില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഒന്നും നടന്നിട്ടില്ലെന്ന് ഹേമമാലിനി തുറന്നടിച്ചു.