ന്യൂഡല്‍ഹി: നിങ്ങളെ കര്‍ണാടകയുടെ മുഖ്യമന്ത്രിയാക്കാത്ത ഒരു പാര്‍ട്ടിക്കു വേണ്ടി എന്തിന് എഴുന്നേറ്റുനില്‍ക്കുന്നു? കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ബിജെപി എംപി രാകേഷ് സിങ്. കോണ്‍ഗ്രസിനെയും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ചാണ് രാകേഷ് സിങ് സംസാരിച്ചത്. സ്വാതന്ത്ര്യത്തിനുശേഷം ഒരു കുടുംബം 48 വര്‍ഷത്തോളം ഇന്ത്യയെ ഭരിച്ചു. മന്‍മോഹന്‍ സിങ് ഭരിച്ച 10 വര്‍ഷത്തെ നേട്ടങ്ങള്‍പോലും സോണിയ ഗാന്ധിക്കാണു ചെല്ലുന്നത്. ഒരു കുടുംബം ഭരിക്കുന്ന സര്‍ക്കാരിനെ അംഗീകരിക്കാന്‍ കോണ്‍ഗ്രസിനാകും. അവരുടെ ഭരണകാലം അഴിമതി സര്‍ക്കാരുകളുടെ ഭരണകാലമായിരുന്നുവെന്നും രാകേഷ് സിങ് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിനെതിരെയുള്ള മോശം പദപ്രയോഗത്തിനെതിരെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തി. അപ്പോഴാണ് നിങ്ങളെ മുഖ്യമന്ത്രിയാക്കാത്ത ഒരു പാര്‍ട്ടിക്കുവേണ്ടി എന്തിന് എഴുന്നേല്‍ക്കുന്നുവെന്ന ചോദ്യം രാകേഷ് സിങ് ചോദിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെയും രാകേഷ് സിങ് പുകഴ്ത്തി. ന്യൂനപക്ഷങ്ങള്‍ക്കാണ് രാജ്യത്തിന്റെ വിഭവങ്ങളില്‍ ആദ്യ അവകാശമെന്നാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി മോദി അധികാരത്തിലെത്തിയതോടെ പാവപ്പെട്ടവര്‍ക്കായിരിക്കണം രാജ്യത്തിന്റെ വിഭവങ്ങളില്‍ ആദ്യ അവകാശമെന്ന പുതിയ നിര്‍ദേശം കൊണ്ടുവന്നുവെന്ന് രാകേഷ് സിങ് വ്യക്തമാക്കി.

ഒരു ടിഡിപി എംപി പ്രധാനമന്ത്രി മോദിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച ഒരു ‘മോശം’ പദത്തെച്ചൊല്ലി ലോക്‌സഭയില്‍ ബിജെപി എംപിമാര്‍ പ്രതിഷേധിച്ചു. ആ പദം രേഖകളില്‍നിന്നു നീക്കം ചെയ്യണമെന്നു പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു. വിഷയം പരിഗണിക്കാമെന്നു സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു.

ഞങ്ങളുടെ അവകാശമാണ് ചോദിക്കുന്നത്. ദാനമല്ല, നിര്‍ബന്ധമായും വേണം. ഫണ്ടുകളുടെ കൈമാറ്റമല്ല. സര്‍ക്കാര്‍ ഞങ്ങള്‍ക്കു ചെയ്തു തരേണ്ടതാണ് ചോദിക്കുന്നത്. ടിഡിപി എംപി ജയദേവ് ഗല്ല പറഞ്ഞു. പ്രസംഗം നിര്‍ത്തണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഗല്ല സീറ്റിലിരുന്നു. ജയദേവ് ഗല്ലയുടെ പ്രസംഗം അവസാനിച്ചു. ബിജെപിയുടെ രാകേഷ് സിങ് പ്രസംഗിക്കുകയാണ്.