നടനും എംപിയുമായ സുരേഷ് ഗോപിയും പോണ്ടിച്ചേരി റജിസ്ട്രേഷന്റെ മറവിൽ നികുതി വെട്ടിച്ചു. പോണ്ടിച്ചേരിയിൽ സാധാരണക്കാർ താമസിക്കുന്ന ഫ്ലാറ്റിന്റെ വിലാസത്തിൽ തന്റെ ഒഡി ക്യൂ 7 റജിസ്റ്റർ ചെയ്താണ് നികുതി വെട്ടിപ്പ് നടത്തിയത്. ‘വിഐപി തട്ടിപ്പുകാർ’
എന്ന മാതൃഭൂമി ന്യൂസിന്റെ അന്വേഷണ പരമ്പരയിലൂടെയാണ് ഈ വിവരം പുറത്തുവന്നത്.

2010 ലാണ് 80 ലക്ഷത്തോളം വില വരുന്ന ഒഡി ക്യൂ 7 സുരേഷ് ഗോപി പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്തത്. പോണ്ടിച്ചേരി ആർടി ഓഫിസിലെ രേഖകൾ പ്രകാരം 3 സിഎ, കാർത്തിക് അപ്പാർട്മെന്റ്സ്, 100 ഫീറ്റ് റോഡ്, എല്ലെപിള്ളെച്ചാവടി, പോണ്ടിച്ചേരി എന്ന വിലാസമാണ് സുരേഷ് ഗോപി നൽകിയിരിക്കുന്നത്. പക്ഷേ ഈ വിലാസത്തിൽ താാമസിക്കുന്നവർക്കോ ഈ ഫ്ലാറ്റിൽ താമസിക്കുന്നവർക്കോ സുരേഷ് ഗോപിയെ കണ്ടു പരിചയം പോലുമില്ല. ഈ വിലാസത്തിൽ റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കാറാണ് എംപി എന്ന നിലയിൽ തന്റെ ഔദ്യോഗിക വാഹനമായി സുരേഷ് ഗോപി ഉപയോഗിക്കുന്നത്. കേരളത്തിൽ കാർ റജിസ്റ്റർ ചെയ്തിരുന്നുവെങ്കിൽ 15 ലക്ഷത്തോളം രൂപ സംസ്ഥാന സർക്കാരിന് നികുതിയായി സുരേഷ് ഗോപി നൽകണമായിരുന്നു.

നേരത്തെ നടൻ ഫഹദ് ഫാസിലും നടി അമല പോളും പോണ്ടിച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയതായി മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു. ഫഹദിന്റെ ആഡംബര കാറായ മേഴ്സിഡസ് ഇ ക്ലാസ് ബെൻസിന് 70 ലക്ഷം രൂപ വിലവരും. കേരളത്തിൽ കാർ റജിസ്റ്റർ ചെയ്യുന്നതിന് 14 ലക്ഷം രൂപ നികുതിയായി നൽകണം. പുതുച്ചേരിയിൽ ഒന്നര ലക്ഷം രൂപ നൽകിയാൽ കാർ റജിസ്റ്റർ ചെയ്യാം. എന്നാൽ പുതുച്ചേരിയിൽ താമസിക്കുന്ന ആളുടെ പേരിൽ മാത്രമേ കാർ റജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ഈ ചട്ടം ലംഘിച്ചാണ് വ്യാജമേൽവിലാസം ഉണ്ടാക്കി ഫഹദ് പുതുച്ചേരിയിൽ കാർ റജിസ്റ്റർ ചെയ്തത്.

ഓഗസ്‌റ്റ് നാലിന് ചെന്നൈയിലെ ട്രാൻസ് കാർ ഡീലറിൽ നിന്നാണ് അമല പോൾ 1.12 കോടി വില വരുന്ന ബെൻസ് എസ് ക്ളാസ് കാർ വാങ്ങിയത്. ചെന്നൈയിൽ നിന്ന് വാങ്ങിയ കാർ പിന്നീട് പോണ്ടിച്ചേരിയിൽ റജിസ്‌റ്റർ ചെയ്തു. കേരളത്തിൽ കാർ റജിസ്‌റ്റർ ചെയ്തിരുന്നെങ്കിൽ 20 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടി വരുമായിരുന്നു. തട്ടിപ്പ് പുറത്തായതോടെ നടി അമലപോളിന് മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകി. ഒരാഴ്ചക്കുള്ളിൽ രേഖകളുമായി നേരിട്ടെത്താനാണ് നിർദേശം.