അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പ്രമോദ് സാമന്ത് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റു. മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ ബിജെപി നേതൃത്വം പരിഗണിച്ചത്. അമിത്ഷായുടെ നേതൃത്വത്തിലുള്ള നീക്കത്തില്‍ ഇടഞ്ഞു നിന്ന സഖ്യകക്ഷികളെ അനുനയിപ്പിച്ചായിരുന്നു പ്രമോദിന്റെ സത്യപ്രതിജ്ഞ. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയെ കൂടാതെ ബിജെപിയുടെ കൂടെ കഴിഞ്ഞ ദിവസം ചേര്‍ന്ന മഹാരാഷ്ടവാദി ഗോമന്തക് പാര്‍ട്ടിക്കും ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ നല്‍കി.

ഗോവ സര്‍ക്കാരിനെ സംബന്ധിച്ച 4 കാര്യങ്ങള്‍

1. പ്രമോദ് സാവന്ത് തന്റെ 12 അംഗ മന്ത്രിസഭയില്‍ മന്ത്രിമാരോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ ഗോവ നിയമസഭയുടെ സ്പീക്കറായിരുന്നു പ്രമോദ്.

2. ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കാണുന്നതിനായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് നിതിന്‍ ഗഡ്കരിക്കൊപ്പം പോകുന്നതിനിടയില്‍ പ്രമോദ് മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ‘ വളരെ വലിയ ഉത്തരവാദിത്വമാണ് പാര്‍ട്ടി എനിക്ക് നല്‍കിയിരിക്കുന്നത്. സാധിക്കുന്നതിന്റെ പരമാവധി അത് പൂര്‍ത്തിയാക്കാന്‍ ഞാന്‍ പരിശ്രമിക്കും. ഇന്ന് ഞാന്‍ എന്താണെന്നതിനുള്ള കാരണം മനോഹര്‍ പരീക്കറാണ്.

3. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വിജയ് സര്‍ദേശായിയും മഹാരാഷ്ടവാദി ഗോമന്തക് പാര്‍ട്ടിയുടെ (എംജിപി) സുധിന്‍ ധ്വാളിക്കറും പുതിയ ഡപ്യൂട്ടി ചീഫ് മിനിസ്റ്ററായി ചുമതലയേറ്റു. മുഖ്യമന്ത്രി സ്ഥാനത്തിനായി ഇരുവരും അവകാശവാദം ഉന്നയിച്ചിരുന്നു.

4. രണ്ട് എംജിപി മെമ്പര്‍മാരെ എത്തിക്കാന്‍ സാധിച്ചത്തോടെ അസംബ്ലിയില്‍ ബിജെപിയ്ക്ക് 20 അംഗങ്ങളായി. ഇതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന കോണ്‍ഗ്രസിന്റെ അവകാശവാദം പൊളിഞ്ഞു.

പരീഖറുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ ദിഗംബര്‍ കാമത്തിനെ പാര്‍ട്ടിയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാന്‍ ബിജെപി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തങ്ങളാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചും ബിജെപി സര്‍ക്കാരിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ സമീപിച്ചിരുന്നു. ഇതെല്ലാം മറികടന്നാണ് ബിജെപിയുടെ ഇപ്പോഴത്തെ നീക്കം.

കഴിഞ്ഞ ഒരു വര്‍ഷമായി പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ഇന്ത്യയിലേയും വിദേശത്തേയും ആശുപത്രികളില്‍ ചികിത്സയിലായിരുന്നു മനോഹര്‍ പരീഖര്‍. പരീഖര്‍ക്ക് ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ടായിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാത്തത് വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. പരീഖര്‍ക്ക് പകരം മറ്റൊരാളെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി ശ്രമിച്ചിരുന്നമില്ല. രോഗം മൂര്‍ച്ഛിതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ടാണ് മനോഹര്‍ പരീക്കര്‍ മരണമടഞ്ഞത്.