കറുത്ത വംശജനായ സഹപാഠിയെ പോസ്റ്റില്‍ ബന്ധിച്ച് വടികൊണ്ടടിച്ച് അടിമ വ്യാപാരം നടത്തി വെള്ളക്കാരായ വിദ്യാര്‍ത്ഥികള്‍. വംശീയത നിറഞ്ഞ ക്രൂരത കാണിച്ചത് 12 ഓളം വരുന്ന വെള്ളക്കാരായ വിദ്യാര്‍ത്ഥികളാണ്. ഇവരെ സ്‌കൂളില്‍ നിന്നു സസ്‌പെന്റ് ചെയ്‌തെങ്കിലും പിന്നീട് തിരിച്ചെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതാണ്ട് 12 ഓളം വരുന്ന വെള്ളക്കാരായ കുട്ടികളാണ് തങ്ങളുടെ സഹപാഠിയെ പോസ്റ്റില്‍ കെട്ടിയിട്ട് അടിച്ചത്. വംശവെറി പൂണ്ട കാലത്തെ അനുസ്മരിക്കും വിധം ഇവര്‍ അടിമ വ്യാപാരത്തെ അനുകരിച്ച് കാണിക്കുകയായിരുന്നു. ബാത്തിലെ സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. അതേസമയം കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന 3 കുട്ടികളെ പുറത്താക്കാന്‍ സ്‌കൂള്‍ ഭരണ സമിതി വിസമ്മതിച്ചു. ജനുവരിയില്‍ നടന്ന സംഭവത്തില്‍ കുറ്റവാളികളായി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും നിയമാനുശ്രുതമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി സംഭവം റിപ്പോര്‍ട്ട് ചെയ്ത സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു. പക്ഷേ സസ്‌പെന്റ് ചെയ്യപ്പെട്ട എല്ലാവരും തന്നെ സ്‌കൂളിലേക്ക് തിരിച്ചു വന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ക്രൂരകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് വിദ്യാര്‍ത്ഥികളെ ഹെഡ്ടീച്ചര്‍ ആദ്യം പുറത്താക്കിയിരുന്നു. എന്നാല്‍ സ്‌കൂളിന്റെ ഭരണ സമിതി ഇടപ്പെട്ട് പുറത്താക്കല്‍ നടപടി പിന്‍വലിക്കുകയായിരുന്നു. ഹെഡ്ടീച്ചര്‍ പുറത്താക്കിയ മൂന്ന് പേര്‍ക്കും കേസില്‍ ഉള്‍പ്പെട്ട മറ്റു കുട്ടികളെപ്പോലെ രണ്ടാഴ്ച്ച സസ്‌പെന്‍ഷന്‍ നല്‍കിയാല്‍ മതിയെന്ന് സ്‌കൂള്‍ ഭരണ സമിതി തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികരണം നടത്താന്‍ അക്രമം നേരിട്ട വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ തയ്യാറായില്ല. കുട്ടിയുടെ മാതാപിതാക്കള്‍ സംഭവത്തില്‍ പരിഭ്രമം രേഖപ്പെടുത്തി. സ്‌കൂളിലെ ഒരുപറ്റം വിദ്യാര്‍ത്ഥികളുടെ ഗ്യാംങാണ് അതിക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. സംഭവം നടന്നതിന് ശേഷം പഴുതുകളില്ലാത്ത അന്വേഷണം സ്‌കൂളിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നിയമാനുശ്രുതമായ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ അധിതൃതര്‍ പറയുന്നു.

സംഭവം പോലീസിനെ അറിയിച്ചത് സ്‌കൂള്‍ അധികൃതരാണ്. പോലീസുമായി പൂര്‍ണ അര്‍ഥത്തില്‍ സ്‌കൂള്‍ സഹകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഹെഡ്ടീച്ചര്‍ പുറത്തിറക്കിയ കുറിപ്പില്‍ കൂടുതലൊന്നും പറയാനില്ലെന്ന് സ്‌കൂള്‍ ഭരണ സമിതി അറിയിച്ചു. സ്‌കൂളിലെ മറ്റു കുട്ടികളുടെ മാതാപിതാക്കളോട് സംഭവം നടന്ന വിവരം അധികൃതര്‍ അറിയിച്ചിരുന്നില്ല. ബാത്ത് ക്രോണിക്കിളാണ് വിഷയം പ്രസിദ്ധീകരിക്കുന്നത്. തുടര്‍ന്ന് വിഷയം വ്യാപകമായി പ്രചരിക്കുകയായിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മറ്റു കുട്ടികളുടെ മാതാപിതാക്കള്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പലരും പ്രതികരിച്ചു. സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്വഭാവത്തില്‍ ദമ്പതികള്‍ നടുക്കം രേഖപ്പെടുത്തി. തങ്ങളുടെ കുട്ടി മിശ്രവശംജനാണെന്നും അവന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ദമ്പതികള്‍ പറയുന്നു.