പൊതുമേഖലാ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന ശമ്പള വര്‍ദ്ധനവ് നടപ്പാക്കുന്നത് നിബന്ധനകളുടെ അടിസ്ഥാനത്തില്‍. ജീവനക്കാരുടെ പ്രകടനം, അവരുടെ താമസസ്ഥലം തുടങ്ങിയ കാര്യങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കുമെന്ന് ട്രഷറി അറിയിച്ചു. ബജറ്റിനു മുന്നോടിയായാണ് ട്രഷറി ഇക്കാര്യം മിനിസ്റ്റര്‍മാരെ അറിയിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന ശമ്പള വര്‍ദ്ധനവിലെ ഒരു ശതമാനം ക്യാപ് എടുത്തു കളഞ്ഞ ശേഷമാണ് ശമ്പള വര്‍ദ്ധനവ് നടപ്പാക്കിയിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ അയവുള്ള സമീപനമാണ് വേണ്ടതെന്ന് ചാന്‍സലര് ഫിലിപ്പ് ഹാമണ്ട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. പുതിയ നിലപാടില്‍ ക്യാബിനറ്റിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായെന്നും സൂചനയുണ്ട്. ഹോം സെക്രട്ടറി സാജിദ് ജാവിദും ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്യംസണും തങ്ങളുടെ വകുപ്പുകളില്‍ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

വര്‍ഷങ്ങളായി തുടരുന്ന ചെലവുചുരുക്കല്‍ നയം അവസാനിപ്പിക്കുമെന്ന് കണ്‍സര്‍വേറ്റീവ് കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി തെരേസ മേയ് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ മന്ത്രിമാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതെന്നാണ് സൂചന. കഴിഞ്ഞയാഴ്ചയാണ് പുതിയ നിബന്ധനകള്‍ സംബന്ധിച്ച സൂചന ട്രഷറി ചീഫ് സെക്രട്ടറി ലിസ് ട്രസ് ക്യാബിനറ്റില്‍ നല്‍കിയത്. ഭാവിയില്‍ നടപ്പാകുന്ന ശമ്പള വര്‍ദ്ധന ജീവനക്കാരുടെ പെര്‍ഫോമന്‍സ്, സ്ഥിരത, ഉദ്പാദനക്ഷമത തുടങ്ങിയവ പരിഗണിച്ചായിരിക്കുമെന്ന് അവര്‍ അറിയിച്ചു. ലണ്ടന് പുറത്തും സൗത്ത് ഈസ്റ്റിലും മറ്റും പൊതുമേഖലയിലെ ശമ്പളം സ്വകാര്യ മേഖലയേക്കാള്‍ മികച്ചതാണ്. അതുകൊണ്ടു തന്നെ ഈ പ്രദേശങ്ങളില്‍ കാര്യമായ വര്‍ദ്ധനവ് നടപ്പാക്കാനാകില്ലെന്നും അവര്‍ സൂചിപ്പിച്ചു.

പൊതുമേഖലയെ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വരുത്തുന്ന പരിഷ്‌കാരങ്ങള്‍ക്കൊപ്പമായിരിക്കും ശമ്പള വര്‍ദ്ധനവും നടപ്പാക്കുക. അതുകൊണ്ടുതന്നെ ജീവനക്കാരുടെ പ്രകടനം കണക്കിലെടുക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ സൂചിപ്പിച്ചു. എന്‍എച്ച്എസില്‍ അടുത്തിടെ നടപ്പിലാക്കിയ വേതന പരിഷ്‌കരണത്തില്‍ ഈ മാനദണ്ഡം ഏര്‍പ്പെടുത്തിയ കാര്യവും അവര്‍ എടുത്തു പറഞ്ഞു.