കൊച്ചി: കൊച്ചി കപ്പല്‍ നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് പേര്‍ മരിച്ചു. ഒഎന്‍ജിസിയുടെ കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായാണ് കപ്പല്‍ശാലയില്‍ എത്തിച്ചത്. സാഗര്‍ ഭൂഷണ്‍ എന്ന കപ്പലിലെ വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം.

മരിച്ചവരില്‍ രണ്ടു പേര്‍ മലയാളികളാണ്. പത്തനംതിട്ട സ്വദേശി ഗവിന്‍. വൈപ്പിന്‍ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ച മലയാളികള്‍. മറ്റ് രണ്ടു പേര്‍ കപ്പലില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. വെല്‍ഡിംഗിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക സൂചന. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തേക്കുറിച്ച് കപ്പല്‍ശാല ഔദ്യോഗികമായി പ്രതികരണം അറിയിച്ചിട്ടില്ല. കപ്പല്‍ ശാലയ്ക്കുള്ളില്‍ തന്നെയുള്ള അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.