പറന്നു കൊണ്ടിരിക്കുകയായിരുന്ന വിമാനത്തിൽ നിന്നും മൃതദേഹം സൗത്ത് ലണ്ടനിലെ ഗാർഡനിലേയ്ക്ക് നിലംപതിച്ചു. ഗാർഡനിൽ വെയിൽ കാഞ്ഞു കൊണ്ടിരുന്ന ഒരു വ്യക്തിയുടെ സമീപത്തേക്കാണ് മൃതദേഹം വീണത്. കെനിയയിലെ നെയ്‌റോബിയിൽ നിന്നും യാത്രതിരിച്ച വിമാനത്തിൽ അനധികൃതമായി ഒളിച്ച ആളുടെ മൃതദേഹമാണ് ഇത്. ഒമ്പതു മണിക്കൂറത്തെ യാത്രക്ക് ശേഷം വിമാനം ഹെയ്ത്രോവിൽ എത്തിയപ്പോഴാണ് സംഭവം നടന്നത് .

ഒരു വലിയ ശബ്ദം കേട്ടാണ് താൻ നോക്കിയെതന്നും , ഒരു വഴിയാത്രക്കാരൻ കിടന്നുറങ്ങുകയാണ് എന്നാണ് താൻ ആദ്യം ചിന്തിച്ചത് എന്നും ഒരു ദൃക്സാക്ഷി പറഞ്ഞു . വീണു കിടന്ന വ്യക്തി മുഴുവൻ വസ്ത്രവും ധരിച്ചിരുന്നതിനാലാണ് തനിക്ക് തെറ്റുപറ്റിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . എന്നാൽ പിന്നീട് സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് പൂന്തോട്ടത്തിന്റെ മതിലുകളിലും മറ്റും രക്തം കണ്ടെത്തിയത്.

ഓഫർട്ടൻ റോഡിലെ പൂന്തോട്ടത്തിൽ തിരിച്ചറിയപ്പെടാത്ത ഒരു മൃതദേഹം കണ്ടെത്തിയതായി മെട്രോപോളിറ്റൻ പോലീസ് കേന്ദ്രങ്ങൾ അറിയിച്ചു. നെയ്‌റോബിയിൽ നിന്നും ലണ്ടനിലേക്കുള്ള വിമാനത്തിലാണ് ഇദ്ദേഹം യാത്ര ചെയ്തതെന്ന് കരുതുന്നു. വിമാനത്തിൽ ഒരു ബാഗും ഭക്ഷണവും കണ്ടെത്തിയിട്ടുണ്ട്. പൂന്തോട്ടത്തിൽ നിന്ന് ലഭിച്ച മൃതദേഹം ആരാണെന്ന് തിരിച്ചറിയുന്നതിനുള്ള അന്വേഷണങ്ങളിലാണ് പോലീസ് ഉദ്യോഗസ്ഥർ.ഉടൻ തന്നെ പോസ്റ്റുമോർട്ടം നടത്തുമെന്നും അധികൃതർ അറിയിച്ചു.

മുൻപും ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. 2012 സെപ്റ്റംബറിൽ 30 വയസ്സുള്ള ജോസ് എന്ന വ്യക്തി അംഗോളയിൽ നിന്നുള്ള വിമാനത്തിൽ നിന്ന് വീണ് മരിച്ചിരുന്നു. സംഭവസ്ഥലം പോലീസിന്റെ നിരീക്ഷണത്തിലാണ്. വേണ്ടതായ എല്ലാ നടപടികളും എടുത്തു കഴിഞ്ഞു എന്ന് പോലീസ് അധികൃതർ അറിയിച്ചു.