കോഴിക്കോട്: കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റിക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഹര്‍ത്താലിന് സിപിഎം ആഹ്വാനം. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ജില്ലാ സെക്രട്ടറി പി.മോഹനന്‍ തലനാഴിരയ്ക്കാണ് രക്ഷപ്പെട്ടത്. അജ്ഞാത സംഘം നടത്തിയ ആക്രമത്തില്‍ ഓഫീസ് വരാന്തയില്‍ നില്‍ക്കുകയായിരുന്ന സുര്‍ജിത്ത് എന്ന സിപിഎം പ്രവര്‍ത്തകന് പരിക്കേറ്റിട്ടുണ്ട്.

യാത്ര കഴിഞ്ഞ് ജില്ലാ സെക്രട്ടറി പി.മോഹനന്‍ ഓഫീസിലേക്ക് കയറുന്നതിന് തൊട്ടുമുമ്പായിരുന്നു ബോംബേറ്. രണ്ട് തവണ ബോംബെറിഞ്ഞെങ്കിലും ഇതില്‍ ഒന്ന് മാത്രമായിരുന്നു പൊട്ടിയത്. മറ്റൊന്ന് പൊട്ടാത്ത നിലയില്‍ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോഴിക്കോട് നഗരമധ്യത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന സിപിഎം ഓഫീസാണ് അക്രമിക്കപ്പെട്ടത്.

അക്രമത്തില്‍ നിന്ന് താന്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു എന്ന് പി.മോഹനന്‍ പറഞ്ഞു. ബോംബെറിഞ്ഞതിന് ശേഷം അഞ്ചംഗ സംഘം ഓഫീസിന് പിന്നിലുള്ള വഴിയിലൂടെയാണ് രക്ഷപ്പെട്ടതെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. അതേസമയം വടകരയിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ഇന്നലെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് അഞ്ച് മണ്ഡലങ്ങളില്‍ സംഘപരിവാറും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.