ലണ്ടൻ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ യുഎസിൽ നടത്താനിരുന്ന സന്ദർശനം മാറ്റിവച്ചു. ജൂണിനു മുൻപ് സന്ദർശനം നടന്നേക്കില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച സന്ദർശനത്തിലെ പ്രധാന അജൻഡയായിരുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നു വേർപിരിഞ്ഞ ബ്രിട്ടൻ യുഎസുമായി സുപ്രധാനമായ ചില വ്യാപാരക്കരാറുകളിൽ ഈ സന്ദർശനത്തിനിടെ ഒപ്പുവച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

ചൈനീസ് ടെലികോം കമ്പനി വാവേയ്ക്ക് ബ്രിട്ടനിൽ 5ജി മൊബൈൽ നെറ്റ്‍വർക് അനുവദിച്ചതിൽ യുഎസിനുള്ള അതൃപ്തിയാണ് സന്ദർശനം മാറ്റിവയ്ക്കാൻ കാരണമെന്ന് വാർത്തയുണ്ട്. ഡിജിറ്റൽ സർവീസസ് നികുതി, ഇറാൻ ആണവ കരാർ എന്നീ വിഷയങ്ങളിലും ബ്രിട്ടന്റെ നിലപാടിനോട് യുഎസിന് എതിർപ്പുണ്ട്. ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലേക്കു ജോൺസൻ നടത്താനിരുന്ന സന്ദർശനവും റദ്ദാക്കിയിട്ടുണ്ട്.