സ്വന്തം ലേഖകൻ

ലണ്ടൻ : ഓഗസ്റ്റ് മാസത്തോടെ ബ്രിട്ടൻ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുമെന്ന് ഡബ്ല്യുഎച്ച്ഒ മുൻ മേധാവി. മെയ് പകുതിയോടെ ലോക്ക്ഡൗൺ ലഘൂകരിക്കുമെന്ന് നേരത്തെ കൃത്യമായി പ്രവചിച്ച കരോൾ സിക്കോറയാണ് ഇപ്പോൾ ഓഗസ്റ്റിൽ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുമെന്ന് അഭിപ്രായപ്പെട്ടത്. ഓഗസ്റ്റിൽ സാധാരണ നിലയിലേക്ക് നാം എത്തുമെന്നും അതിനായി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഇന്നലെ ട്വീറ്റ് ചെയ്തു. കൊറോണ വൈറസുമായുള്ള യുകെയുടെ പോരാട്ടത്തെ മഹാമാരിയാൽ തകർന്ന മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി പ്രൊഫസർ താരതമ്യം ചെയ്തു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ പലർക്കും ഇപ്പോൾ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “വേനൽക്കാലത്ത് സ്ഥിതി മെച്ചപ്പെടുമെന്ന് ഞാൻ എല്ലായ്പ്പോഴും പ്രതീക്ഷിക്കുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ രോഗവ്യാപനം ഉയർന്നു നിന്നു. മെയ് മാസത്തോടെ അത് കുറഞ്ഞു. ജൂണിൽ സ്ഥിതി കൂടുതൽ മെച്ചപ്പെട്ടേക്കും. ” പ്രൊഫസർ കൂട്ടിച്ചേർത്തു.

മെയ് മാസത്തിൽ വൈറസ് പടരുന്നത് മന്ദഗതിയിലാകുമെന്നും അതിനാൽ തന്നെ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്നും മുൻ ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധൻ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ബോറിസ് ജോൺസൺ മെയ് 10 ന് ആദ്യ ലോക്ക്ഡൗൺ ഇളവ് പ്രഖ്യാപിച്ചു. അതേസമയം അടുത്ത മാസം ആദ്യം മുതൽ പബ്ബുകളും റെസ്റ്റോറന്റുകളും വീണ്ടും തുറക്കാമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി എംപിമാരോട് പറഞ്ഞു. രോഗതീവ്രത കുറയുന്നതിനാൽ മുമ്പ് വിചാരിച്ചതിലും വേഗത്തിൽ നമുക്ക് കാര്യങ്ങൾ ചെയ്യാനാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ആറടി സാമൂഹ്യ അകലം പാലിക്കൽ നിയമം പുനഃപരിശോധിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മാർച്ച് അവസാനം സർക്കാർ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതുമുതൽ ബ്രിട്ടനിലുടനീളം പബ്ബുകളും റെസ്റ്റോറന്റുകളും അടച്ചിട്ടിരിക്കുകയാണ്.

എന്നാൽ, ബുധനാഴ്ച ലൈസൻ കമ്മിറ്റിക്ക് മുന്നിൽ ഹാജരായ പ്രധാനമന്ത്രി, പബ്ബുകളും റെസ്റ്റോറന്റുകളും തുറന്നു പ്രവർത്തിക്കുമെന്നും ജനങ്ങൾക്ക് അത് ഉടൻ ആസ്വദിക്കാൻ കഴിയുമെന്നും വെളിപ്പെടുത്തി. അതേ മീറ്റിംഗിൽ ആണ് രണ്ട് മീറ്റർ സാമൂഹ്യ അകലം പാലിക്കൽ നടപടി പുനഃപരിശോധിക്കാൻ ആവശ്യപെട്ടത്. പബ്ബുകൾ തുറന്നു പ്രവർത്തിക്കുന്നതിന് തടസ്സമാണ് ഈ രണ്ട് മീറ്റർ സാമൂഹ്യ അകലം പാലിക്കൽ നടപടി. ഹോങ്കോംഗ്, സിംഗപ്പൂർ, ഫ്രാൻസ്, ചൈന എന്നിവിടങ്ങളിൽ അനുവദനീയമായ ദൂരം ഒരു മീറ്റർ ആണ്. ഓസ്‌ട്രേലിയ, ജർമ്മനി, നെതർലാൻഡ്‌സ് എന്നിവ 1.5 മീറ്റർ അകലം ശുപാർശ ചെയ്യുന്നു. രണ്ട് മീറ്റർ അകലം പാലിച്ചാൽ സ്ഥലക്കുറവ് കാരണം 80 ശതമാനം പബ്ബുകളും തുറക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് കഴിഞ്ഞ ആഴ്ച പബ് ഉടമകൾ മുന്നറിയിപ്പ് നൽകി. 20 ശതമാനം പബ്ബുകൾക്ക് മാത്രമേ രണ്ട് മീറ്റർ ദൂരം അനുസരിച്ചു വീണ്ടും തുറക്കാൻ കഴിയൂ എന്ന് ബ്രിട്ടീഷ് ബിയർ ആന്റ് പബ് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് എമ്മ മക്ലാർക്കിൻ പറഞ്ഞു. അതേസമയം, ബ്രിട്ടനിലെ ഏറ്റവും വലിയ പബ് ശൃംഖലയായ ജെഡി വെതർസ്പൂണിന്റെ മേധാവികൾ യുകെയിലുടനീളമുള്ള 875 പബ്ബുകൾ വീണ്ടും തുറക്കുന്നതിനായി 11 മില്യൺ പൗണ്ടിന്റെ മാസ്റ്റർപ്ലാൻ വെളിപ്പെടുത്തി. ബാറിലേക്കുള്ള സന്ദർശനങ്ങൾ പരിമിതപ്പെടുത്തുന്നതിന് അതിന്റെ അപ്ലിക്കേഷൻ ഉപയോഗിച്ച് ഓർഡർ ചെയ്യാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കും. ഒപ്പം ആവശ്യമായ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് അവർ പറയുന്നു.