അധിനിവേശ വെസ്റ്റ് ബാങ്കിന‍റെ പ്രധാന ഭാഗങ്ങളും ജോര്‍ദാന്‍ താഴ്വരയും ജൂണ്‍ ഒന്നിനകം പിടിച്ചെടുക്കുമെന്നായിരുന്നു ഇസ്രായേല്‍ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ വര്‍ഷം വീണ്ടും അധികാരമേറ്റയുടന്‍ പ്രഖ്യാപിച്ചത്. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്ന ശക്തമായ വിയോജിപ്പുകളേയും, പലസ്തീന്‍ ജനതയുടെ പ്രധിരോധത്തെയും, കൊവിഡ് മഹാമാരിയെയും അതിജീവിച്ചുകൊണ്ട് ജൂത രാഷ്ട്രം വിപുലീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അങ്ങിനെ സംഭവിച്ചാല്‍ ശക്തമായ ‘പ്രത്യാഘാതങ്ങൾ’ ഉണ്ടാകുമെന്നായിരുന്നു ഫ്രാന്സിന്‍റെ മുന്നറിയിപ്പ്. അത്തരം നീക്കങ്ങളില്‍ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഒരു ഇസ്രായേലി പത്രത്തില്‍ ലേഖനമെഴുതി.

എന്നും ‘ഇസ്രായേലിന്റെ കൂടെ നിന്നിട്ടുള്ള ആള്‍ എന്ന നിലയില്‍’ നിന്നുകൊണ്ടാണ് ജോണ്‍സണ്‍ ലേഖനം എഴുതിയത്. ഏതെങ്കിലും തരത്തിലുള്ള കൂട്ടിച്ചേര്‍ക്കല്‍ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. 1967 ന് മുമ്പുള്ള അതിർത്തികളിൽ നിന്നും യാതൊരു മാറ്റവും യുകെ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ കാബിനറ്റ് മന്ത്രിയും നെതന്യാഹുവിന്റെ വിശ്വസ്തനുമായ ഒഫിർ അകുനിസ് ആണ് കൂട്ടിച്ചേർക്കൽ പ്രക്രിയ ആരംഭിക്കില്ലെന്ന് സ്ഥിരീകരിച്ചത്. യുഎസുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍ ആണെന്നും, അതു പൂര്‍ത്തിയായ ശേഷം മാത്രമേ നടപടികള്‍ ആരംഭിക്കൂ എന്നും ഇസ്രായേലിന്റെ ആർമി റേഡിയോയിലൂടെ അദ്ദേഹം വ്യക്തമാക്കി.

ട്രംപ് മുന്നോട്ടു വച്ച മധ്യപൂ‍ർവദേശ രൂപരേഖ പ്രകാരമാണ് ഇസ്രായേല്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കാന്‍ ഒരുങ്ങുന്നത്. വെസ്റ്റ് ബാങ്കിന്റെ 30% ഇസ്രയേലിന്റെ ഭാഗമാക്കുകയും ബാക്കി ഭാഗം പലസ്തീന്റെ പരമാധികാരത്തിൽ വിട്ടുനൽകുകയും ചെയ്യുക എന്നതാണ് ജനുവരിയിൽ ട്രംപ് മുന്നോട്ടു വച്ച ആശയം. ഇത് പലസ്തീൻ തള്ളിക്കളഞ്ഞതാണ്. ലോകരാജ്യങ്ങളെല്ലാം ഒരേ പോലെ എതിര്‍ക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ജൂലൈയിൽ കൂട്ടിച്ചേര്‍ക്കല്‍ പുനരാരംഭിക്കനാകും എന്ന പ്രതീക്ഷ ഒഫിർ അകുനിസ് പങ്കുവെച്ചു.