ഗാസിയാബാദ്: പതിനേഴുകാരനെ അഞ്ചുപേര്‍ ചേര്‍ന്ന് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മലദ്വാരത്തില്‍ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കിയതായും വിവരമുണ്ട്. മോദിനഗറിലാണ് സംഭവമുണ്ടായത്. തകരാറിലായ മോട്ടോര്‍ സൈക്കിള്‍ ശരിയാക്കുന്നതിന് വര്‍ക്ക്ഷോപ്പില്‍ ഏല്‍പ്പിച്ച് മടങ്ങുന്നതിനിടെയാണ് കുട്ടി ആക്രമണത്തിനിരയായത്.

അഞ്ചു പേര്‍ ചേര്‍ന്ന് ഒരു കടയുടെ ഉള്ളിലേക്ക് ഇയാളെ ബലമായി പിടിച്ചുകൊണ്ടുപോകുകയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിക്കുകയും മലദ്വാരത്തില്‍ ഇരുമ്പു ദണ്ഡ് കുത്തിയിറക്കുകയും ചെയ്തു. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പൊലീസ് പറഞ്ഞു.

കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന 1,600 രൂപ അക്രമികള്‍ തട്ടിയെടുത്തു. ഏറെ നേരം ആക്രമണത്തിനിരയായതായും ആക്രമണത്തിനിടെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.