ചെന്നൈ: സാഹസിക സെല്‍ഫികള്‍ വീണ്ടും ദുരന്തമുഖമാകുന്നു. പാഞ്ഞുവരുന്ന ട്രെയിനിന് മുന്നില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. ജയിംസ് സ്ട്രീറ്റില്‍ താമസിക്കുന്ന ദീന സുകുമാര്‍(17) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ചെന്നൈയിലെ പൂനാമലൈയിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം വാണ്ടല്ലൂര്‍ മൃഗശാലയില്‍ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം.
മൃഗശാലയില്‍ നിന്ന് മടങ്ങിയ സംഘം റെയില്‍വേ ട്രാക്കിനടുത്ത് സംസാരിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു.ഇതിനിടെ വണ്ടല്ലൂരിനും ഊരാപക്കത്തിനും ഇടയില്‍ വച്ച് ചെങ്കല്‍പേട്ടിലേക്ക് പോകുകയായിരുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാനാണ് കുട്ടികള്‍ ശ്രമിച്ചത്. പിറകില്‍ പാഞ്ഞുവരുന്ന ട്രെയിനിനു മുമ്പില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. മറ്റ് കുട്ടികള്‍ പെട്ടെന്നു തന്നെ ട്രാക്കില്‍ നിന്നും ചാടി രക്ഷപ്പെട്ടുവെങ്കിലും ദീന ട്രാക്കില്‍ കുടുങ്ങുകയായിരുന്നു.

ജീവന്‍ പണയം വച്ചുള്ള സെല്‍ഫി എടുക്കലില്‍ നിന്നും പിന്തിരിയണമെന്നുള്ള മുന്നറിയിപ്പായി ഈ സംഭവവും മാറുന്നു. ഒറ്റയാന്‍റെ മുന്‍പില്‍ നിന്ന്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവ് കൊല്ലപ്പെട്ട് ഒരാഴ്ച കഴിയും മുന്‍പാണ് ഈ ദുരന്തം.