റിയോഡി ജനീറോ: ഇറച്ചി ഗ്രില്‍ ചെയ്യാനുപയോഗിക്കുന്ന കമ്പി ഹൃദയം തുളച്ച് പുറത്തു വന്നിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട് ബ്രസീലിയന്‍ ബാലന്‍. ബ്രസീലിലെ ടോറിറ്റാമയിലാണ് സംഭവം. മാരിവാല്‍ഡോ ജോസ് ഡ സില്‍വ എന്ന 11 കാരനാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ജനുവരി 18 നായിരുന്നു സംഭവം.

വീടിന് പുറത്തുള്ള ഏണിയില്‍ കയറി കളിക്കുകയായിരുന്ന ബാലന്‍ തൊട്ടടുത്ത് വെച്ചിരുന്ന ഇറച്ചി ഗ്രില്‍ ചെയ്യാനുപയോഗിക്കുന്ന കമ്പികള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു. കമ്പികള്‍ക്കിടയിലേക്ക് വീണ മാരിവാല്‍ഡോ ജോസ് ഡ സില്‍വയുടെ ഹൃദയം തുളച്ച് ഒരു കമ്പി നെഞ്ചിലൂടെ പുറത്തു വന്നു. ഹൃദയത്തിന്റെ നടുവിലൂടെ പുറത്തു വന്ന കമ്പി ഉടന്‍ എടുത്തു മാറ്റാതെ വീട്ടുകാര്‍ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹൃദയത്തിലൂടെയാണ് കമ്പി കയറിയിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ ആശുപത്രി അധികൃതര്‍ ഏതാണ്ട് 2 മണിക്കുറോളം നീണ്ട ശസ്ത്രകിയയിലൂടെയാണ് കമ്പി നീക്കം ചെയ്തത്.

വീണയുടന്‍ അശ്രദ്ധമായി കമ്പി വലിച്ചൂരിയിരുന്നെങ്കില്‍ അനിയന്ത്രിതമായ രക്തശ്രാവമുണ്ടാവുകയും കുട്ടിയുടെ ജീവന്‍ നഷ്ടമാവുകയും ചെയ്യുമായിരുന്നെന്ന്  മാരിവാല്‍ഡോ ജോസ് ഡ സില്‍വ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. സൂക്ഷമ ശസ്ത്രക്രിയ വിജയകരമാണെന്നും ഹൃദയത്തിലുണ്ടായിരിക്കുന്ന മുറിവ് ഉണങ്ങുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.